ടൈറ്റൻ ദുരന്തം സിനിമയാവുന്നു; ചിത്രം ഇരകളോടുള്ള ആദരമെന്ന് അണിയറപ്രവർത്തകർ

സമീപകാലത്ത് ലോക ജനതയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ടൈറ്റൻ ദുരന്തം. ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉള്ളിലേക്ക് വിനോദ സഞ്ചാരികളുമായി പോയതായിരുന്നു ടൈറ്റൻ എന്ന പേടകം.
ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ ഉടമ സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

എന്നാൽ പേടകവുമായുള്ള ആശയ വിനിമയം നഷ്ടമാവുകയും സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ എന്ന  കമ്പനിയുടെതായിരുന്നു ടൈറ്റൻ എന്ന പേടകം.

ഇപ്പോഴിതാ ടൈറ്റൻ ദുരന്തം സിനിമയാവുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മൈൻഡ്റയറ്റ് എന്റർടൈൻമെന്റാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന് ഇരയായവരോടുള്ള ആദരവായിരിക്കും ഇറങ്ങാൻ പോവുന്ന ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ചിത്രത്തിലൂടെ നടന്ന സത്യമെന്താണെന്ന് ലോകം അറിയുമെന്നും സത്യം അറിയാനുള്ള അവകാശം ലോകത്തിനുണ്ടെന്നും അവർ കൂട്ടിചേർത്തു. മൈൻഡ്റയറ്റ് എന്റർടൈൻമെന്റിന്റെ കൂടെ ഇ ബ്രയാൻസ് ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ജസ്റ്റിൻ മഗ്രഗർ, ജോനാഥൻ കേസി എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ഹോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയനാണ് ടൈറ്റൻ സിനിമയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

വിഖ്യാതമായ ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ ടൈറ്റൻ ദുരന്തത്തെ  ആസ്പദമാക്കി സിനിമ നിർമ്മിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ടൈറ്റൻ ദുരന്തം താൻ ഒരിക്കലും സിനിമയാക്കില്ല എന്നാണ് പിന്നീട് ജെയിംസ് കാമറൂൺ പറഞ്ഞത്.