'കേരള സ്റ്റോറി' പ്രൊപ്പഗാന്‍ഡയോ? ട്രെന്‍ഡ് നിലനിര്‍ത്തി നൂറ് കോടിയിലേക്ക് കുതിച്ച് സിനിമ, കളക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സോഫീസില്‍ ട്രെന്‍ഡ് നിലനിര്‍ത്തി ‘ദ കേരള സ്റ്റോറി’. ബുധനാഴ്ച മാത്രം ചിത്രം ബോക്‌സോഫീസില്‍ നിന്നും നേടിയത് 12 കോടി രൂപയാണ്. ഇതോടെ 68.86 കോടി രൂപയാണ് ചിത്രം ഇതുവരെ തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. ചിത്രത്തിന് എതിരെ ഉയര്‍ന്ന വിവാദങ്ങളും വിമര്‍ശനങ്ങളും സിനിമയ്ക്ക് നേട്ടമാവുകയാണ് ചെയ്തത്.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 5ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂടുതല്‍ കളക്ഷന്‍ ലഭിക്കുകയായിരുന്നു. പ്രവര്‍ത്തി ദിനങ്ങളിലും ചിത്രത്തിന് ഗംഭീര കളക്ഷനാണ് ലഭിക്കുന്നത്.

ചിത്രം ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ദിവസങ്ങള്‍ക്കകം തന്നെ 100 കോടി ക്ലബ്ബില്‍ കയറും. മെയ് 12ന് ചിത്രം വിദേശത്തും പ്രദര്‍ശിപ്പിച്ച് തുടങ്ങും. അതേസമയം, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു.

യോഗിക്കും യുപി കാബിനറ്റിലെ മറ്റ് അംഗങ്ങള്‍ക്കുമായി ലോക് ഭവനില്‍ മേയ് 12-ന് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തുമെന്നാണ് സൂചന. ചിത്രത്തിന് യുപിയില്‍ വിനോദ നികുതി ഇളവ് ഒഴിവാക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ നിര്‍മ്മാതാക്കള്‍ നന്ദി അറിയിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടിലും ബംഗാളിലും സിനിമ നിരോധിച്ചിരിക്കുകയാണ്. കേരളത്തില്‍ വിരലിലെണ്ണാവുന്ന ഷോകള്‍ മാത്രമേ നടക്കുന്നുള്ളു. 32,000 സ്ത്രീകളെ മതം മാറ്റി ഐസിലേക്ക് കൊണ്ടുപോയി എന്ന പ്രമേയം വരുന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.