25 കോടി പിഴയടച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി: പൃഥ്വിരാജ്

ഇ.ഡിയുടെ നടപടിയെ തുടര്‍ന്ന് താന്‍ പിഴ അടക്കേണ്ടി വന്നിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 25 ലക്ഷം രൂപ പിഴയടക്കുകയും പ്രോപഗാന്‍ഡ സിനിമകള്‍ നിര്‍മ്മിക്കുന്നു എന്നും ആരോപിച്ച് എത്തിയ വാര്‍ത്തയ്‌ക്കെതിരെയാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

ഈ വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്നും ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടി വന്നിട്ടില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. താന്‍ ഈ കാര്യത്തില്‍ യാതൊരു പിഴയും അടക്കേണ്ടി വന്നിട്ടില്ല എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് പ്രസ്താവന പങ്കുവച്ചത്.

പൃഥ്വിരാജിന്റെ പ്രസ്താവന:

എന്‍ഫോഴ്‌സ്‌മെന്റ് സയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായ് Rs.25,00,00,000/ അടച്ചുവെന്നും ”പ്രൊപഗാന്‍ഡ” സിനിമകള്‍ നിര്‍മ്മിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത, മറുനാടന്‍ മലയാളി എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഈ ആരോപണം തീര്‍ത്തും അസത്യവും, അടിസ്ഥാനരഹിതവും, അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാല്‍ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ ഞാന്‍ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യതയും അറിയിച്ചു കൊള്ളുന്നു. വസ്തുതകള്‍ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനു മേല്‍ തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധികരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

പൃഥ്വിരാജിന്റെ കുറിപ്പ്:

വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്.

ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.