നായകനടന് നൽകുന്ന പ്രതിഫലത്തുക നായികയ്ക്കും വേണമെന്ന വാദത്തെ എതിർത്ത നടൻ ഭീമൻ രഘു. സിനിമാ കോൺക്ലേവിൽ ഓപ്പൺ ഫോറത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. പുതിയതായി എത്തുന്ന നിർമാതാവിന്റെ ടൈറ്റിൽ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കെഎസ്എഫ്ഡിസി വഴി ചെയ്യണമെന്നും രഘു ആവശ്യപ്പെട്ടു.
സിനിമയ്ക്കു പണം മുടക്കുന്ന നിർമാതാവ് നായകൻ ആരാണെന്നാണ് ആദ്യം തീരുമാനിക്കുന്നത്. ഒരു നടൻ നായകനാകുമ്പോൾ എത്രത്തോളം നേട്ടമാകുമെന്നു ചിന്തിച്ച് മാത്രമേ പണം മുടക്കൂവെന്നും അതേ തുക നായികയ്ക്കും നൽകാൻ കഴിയില്ലെന്നും രഘു പറഞ്ഞു.
രഘുവിനെ എതിർത്ത് ചില പ്രതിനിധികൾ എഴുന്നേറ്റു. എന്നാൽ ആർക്കും ജനാധിപത്യപരമായി അഭിപ്രായം പറയാമെന്നും അതിന്റെ മറുപടി സദസ്സിൽ നിന്നും വേണ്ടെന്നും മന്ത്രി സജി ചെറിയാൻ ഇടപെട്ടു പറഞ്ഞു.








