ഓസ്‌കര്‍ നേടിയതിന് ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, ഞങ്ങളോട് കടം വാങ്ങിയ ഒരു ലക്ഷം രൂപയും തന്നിട്ടില്ല; ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും

മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘ദ എലിഫന്റ് വിസ്പറേഴ്‌സി’ന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിനും നിര്‍മ്മാതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും. ഡോക്യുമെന്ററി ചിത്രീകരിക്കുമ്പോള്‍ പണം നല്‍കി സഹായിച്ചിരുന്നു. എന്നാല്‍ ഓസ്‌കര്‍ നേടിയതിന് ശേഷം അവര്‍ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ബൊമ്മനും ബെല്ലിയും ആരോപിക്കുന്നത്.

ഡോക്യുമെന്ററിയില്‍ ഒരു വിവാഹ രംഗത്തിന്റെ ചിത്രീകരണത്തിനിടെ പണമില്ലാതെ ബുദ്ധിമുട്ടിയ സംവിധായിക കാര്‍ത്തികിയെയും നിര്‍മാതാക്കാളായ സിഖ്യ എന്റര്‍ടെയിന്‍മന്റിനെയും സഹായിച്ചു. ഒരു ദിവസം കൊണ്ട് വിവാഹ രംഗം ചിത്രീകരിക്കണമെന്ന് കാര്‍ത്തികി പറഞ്ഞു.

എന്നാല്‍ അതിനുള്ള പണം ഇല്ലായിരുന്നു. ബെല്ലിയുടെ കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി മാറ്റി വെച്ച ഒരു ലക്ഷം രൂപ അവര്‍ക്ക് നല്‍കി. പണം തിരികെ നല്‍കുമന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ തിരിച്ചു തന്നിട്ടില്ല. ഞങ്ങള്‍ അവളെ വിളിക്കുമ്പോഴെല്ലാം തിരക്കിലാണെന്ന് പറയുന്നു.

ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. ഡോക്യുമെന്ററിയുടെ വിജയത്തിന് ശേഷം ഇവര്‍ മോശമായാണ് പെരുമാറിയത്. ഞങ്ങളുടെ ആദിവാസി ഐഡന്റിറ്റി അവരുടെ ഓസ്‌കര്‍ നേട്ടത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. വിജയാഘോഷ സമയത്ത് ഓസ്‌കര്‍ പ്രതിമയില്‍ തൊടാനോ പിടിക്കാനോ അവര്‍ അനുവദിച്ചിരുന്നില്ല.

ഈ ഡോക്യുമെന്ററിക്ക് ശേഷം ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടു. മുംബൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയ ശേഷം നീലഗിരിയിലെ വീട്ടിലേക്ക് പോകാനുള്ള പണമില്ലായിരുന്നു. അവരോട് ചോദിച്ചപ്പോള്‍ കൈയില്‍ പണമില്ല എന്നാണ് മറുപടി കിട്ടിയത്.

തരാനുള്ള പണമെല്ലാം തന്നെന്നാണ് കാര്‍ത്തികി പറഞ്ഞത്. എന്നാല്‍ ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 60 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ബൊമ്മനും ബെല്ലിയും പറയുന്നത്. ഈ ആരോപണങ്ങളോട് സംവിധായികയോ നിര്‍മ്മാതാക്കളോ പ്രതികരിച്ചിട്ടില്ല.