എന്റെ ഓര്‍മയ്ക്ക് പ്രശ്‌നങ്ങളുണ്ട്; 20 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് സന്തോഷ് വര്‍ക്കി; ചെകുത്താനെ പൂട്ടിയിട്ടേ അടങ്ങുവെന്ന് ബാല; സംയുക്ത ഫേസ്ബുക്ക് ലൈവ്

ചെകുത്താന്‍ എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സിനെ പൂട്ടുമെന്ന് നടന്‍ ബാല. ചെകുത്താനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തി അദേഹം പറഞ്ഞു.

ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോണ്‍ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ബാലയുടെ ചോദ്യത്തിന് മറുപടിയായി സന്തോഷ് പറഞ്ഞു.

താന്‍ ഒറ്റക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നതെന്ന് സന്തോഷ് പറയുന്നു. തനിക്ക് ഒ.സി.ഡി എന്ന രോഗമാണ്, 20 വര്‍ഷമായി അതിന്റെ ചികിത്സയിലാണ്. അടുത്തിടെ ബാംഗളൂരിലെ ആശുപത്രിയില്‍ ആയിരുന്നുവെന്നും സന്തോഷ് പറഞ്ഞു. സന്തോഷ് കഴിക്കുന്ന മരുന്നുകളും ബാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു.

ഇന്നലെ, തൃക്കാക്കര സ്റ്റേഷനില്‍ അജു അലക്സിനൊപ്പമെത്തി സന്തോഷ് വര്‍ക്കി ബാലക്കെതിരെ മൊഴി നല്‍കിയിരുന്നു. തന്നെ മണിക്കൂറുകളോളം ഫ്ളാറ്റില്‍ പൂട്ടിയിട്ടു എന്നാണ് സന്തോഷ് വര്‍ക്കിയുടെ മൊഴി. അജുവിന്റെ ഫ്ളാറ്റില്‍ വച്ച് ബാല തോക്കുചൂണ്ടിയെന്നും ഇയാള്‍ പറയുന്നു. അതേസമയം, സന്തോഷ് വര്‍ക്കി കൂടെ നിന്ന് ചാരപ്പണി ചെയ്യുകയായിരുന്നുവെന്ന് ബാല പ്രതികരിച്ചിരുന്നു.

താന്‍ ആരെയും തടവില്‍ വച്ചിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി. സന്തോഷ് വര്‍ക്കി അടുത്തിടെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ നടന്‍ ബാല, സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരുന്നു. പിന്നാലെ ബാല വളരെ നല്ലൊരു മനുഷ്യനാണെന്ന് സന്തോഷ് വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച വിഷയത്തിലാണ് ബാലക്കെതിരെ അജു അലക്സ് വ്ളോഗ് ചെയ്തത്. ഇതിന് പിന്നാലെയാണ് സന്തോഷ് വര്‍ക്കിക്കൊപ്പം ബാല യൂട്യൂബറുടെ ഫ്ളാറ്റിലെത്തിയത്. അജു അലക്‌സിന്റെ സുഹൃത്തും റൂംമേറ്റുമായ മുഹമ്മദ് അബ്ദുല്‍ ഖാദറാണ് തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്. ബാലക്കെതിരെ തൃക്കാക്കര പോലീസ് കേസെടുക്കുകയും സ്റ്റേഷനില്‍ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു.

സംഭവ സമയത്ത് അജു സ്ഥലത്തില്ലായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് ബാലയ്ക്കും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. തനിക്കെതിരെ നല്‍കിയത് കള്ളപ്പരാതിയാണെന്ന് ബാല പ്രതികരിച്ചു. ഫ്ളാറ്റില്‍ നടന്ന സംഭവത്തിന്റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ നടന്‍ വീഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നു.