റിലീസിന് മുമ്പ് പുഷ്പ 2 വിന് 1000 കോടി? വിമര്‍ശനം

അല്ലു അര്‍ജുന്റെ പുഷ്പ 2 വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന ഓരോ വാര്‍ത്തകളും വൈറലാകുകയാണ്. ഇപ്പോഴിതാ അങ്ങനെ പുറത്തുവന്ന ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്.

പുഷ്പ 2 വിന്റെ തിയേറ്റര്‍ അവകാശങ്ങള്‍ 1000 കോടിയ്ക്ക് വിറ്റു പോയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. ഈ പ്രചരണം വ്യാജമാണെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുഷ്പ 2 ന് ഹിന്ദിയില്‍ നിന്ന് മികച്ച ഓഫറുകള്‍ വരുന്നുണ്ടെന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ തമിഴ്, കന്നഡ, മലയാളം ഭാഷകളുടെ കാര്യത്തില്‍ ഇത് വിപരീതമാണെന്നുമാണ് അനലിസ്റ്റുകള്‍ പറയുന്നത്.

തെലുങ്കില്‍ പോലും പുഷ്പ 2 ന് റെക്കോര്‍ഡ് വില നല്‍കി എടുക്കാന്‍ വിതരണക്കാര്‍ തയ്യാറാകുന്നില്ല. എന്നാല്‍ എല്ലാ ഭാഷയിലും ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടെന്ന് തെളിയിക്കാന്‍ പുഷ്പയുടെ ടീം ചില വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശകരുടെ വാദം

2021 ഡിസംബറില്‍ റിലീസ് ചെയ്ത അല്ലു അര്‍ജുന്റെയും സുകുമാറിന്റെയും പുഷ്പ ദ റൈസ് ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു, ചിത്രം ലോകമെമ്പാടും 300 കോടി ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. അതിനാല്‍ തന്നെ ഈ സിനിമയുടെ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാള്‍ ഒരു പടി മികച്ചതാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

അതിനിടെ, പുഷ്പ സീക്വലിന്റെ തിയറ്റര്‍ അവകാശത്തിനായി അല്ലു അര്‍ജുന്‍ 1000 കോടിയിലധികം ആവശ്യപ്പെടുന്നതായുള്ള ചില വാര്‍ത്തകളും പുറത്തുവന്നിരുന്നു. ചില ബോളിവുഡ് ട്രേഡ് സര്‍ക്കിളുകള്‍ വാര്‍ത്ത പങ്കുവെച്ചിരുന്നു.

2024 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
ഒന്നാം ഭാഗത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ബന്‍വാര്‍ സിങ് ഷെഖാവത്ത് ആയി കൈയടി വാങ്ങിയ ഫഹദ് രണ്ടാം ഭാഗത്തിലും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫഹദിന്റെ ആദ്യ തെലുഗു ചിത്രമായിരുന്നു പുഷ്പ.

ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.