തിയേറ്ററുകള്‍ തുറക്കുന്നു; ടിക്കറ്റ് നല്‍കുക അമ്പത് ശതമാനം സീറ്റുകളിലേക്ക് മാത്രം

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കുന്നു. അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും തമിഴ്‌നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങള്‍ തയാറായിരുന്നില്ല.

എന്നാല്‍ ഈ മാസം 10 മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് തമിഴ്‌നാട്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. മള്‍ട്ടിപ്ലെക്‌സുകളും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നതുമായ തിയേറ്ററുകളും നവംബര്‍ 10 മുതല്‍ തുറക്കാം. കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്.

50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കുക. സിനിമാ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിംഗുകള്‍ പരമാവധി 150 പേരെ പങ്കെടുപ്പിച്ച് നടത്താം. അതേസമയം, പശ്ചിമബംഗാള്‍, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കഴിഞ്ഞ 15ന് തന്നെ നിബന്ധനകളോടെ തിയേറ്ററുകള്‍ തുറന്നിരുന്നു.

എന്നാല്‍ ഏറ്റവും കുറച്ച് കാണികള്‍ മാത്രമാണ് തിയേറ്ററുകളില്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ തിയേറ്ററുകള്‍ മുഴുവനായും അടച്ചത്.