പരുത്തിവീരൻ വിവാദം: കാർത്തിയുടെയും സൂര്യയുടെയും നിശബ്ദതയെ ചോദ്യം ചെയ്ത് തമിഴ് സിനിമ ലോകം

തമിഴ് സിനിമ ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ വാർത്തകൾ പുറത്തുവരുന്നത് പരുത്തിവീരൻ സിനിമയുമായി ബന്ധപ്പെട്ടാണ്. ചിത്രത്തിന്റെ സംവിധായകൻ അമീർ സുൽത്താനും നിർമ്മാതാവും ഗ്രീൻ സ്റ്റുഡിയോ ഉടമയുമായ  കെ. ഇ ജ്ഞാനവേൽ രാജയും തമ്മിലുള്ള വാക്ക്പോര് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിതെളിച്ചത്.

എന്നാൽ വിവാദവുമായി ബന്ധപ്പെട്ട് പരുത്തിവീരൻ ചിത്രത്തിലെ നായകൻ കാർത്തിയുടെയും  സഹോദരൻ സൂര്യയുടെയും നിശബ്ദതയാണ് തമിഴ് പ്രേക്ഷകർ ചോദ്യം ചെയ്യുന്നത്. കാർത്തിയുടെയും സൂര്യയുടെയും സുഹൃത്തും ബന്ധുവുമാണ് നിർമ്മാതാവ്  ജ്ഞാനവേൽ രാജ.

2007 ൽ പുറത്തിറങ്ങിയ കാർത്തിയുടെ അരങ്ങേറ്റ ചിത്രം ‘പരുത്തിവീരൻ’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സംവിധായകൻ അമീർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജ ആരോപിച്ചിരുന്നു. കാർത്തിയുടെ 25-മത് ചിത്രമായ ‘ജപ്പാൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ അമീറിനെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ക്ഷണിച്ചിട്ടും അദ്ദേഹം വന്നില്ലെന്നാണ് കാര്‍ത്തി പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് “തന്നെ ഈ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. പരുത്തിവീരന്‍ കാര്‍ത്തിയുടെ അടുത്ത സുഹൃത്തായ കെഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഇടയ്ക്ക് അയാള്‍ പിന്‍മാറി. ഒടുക്കം കടം വാങ്ങിയും മറ്റുമാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പടം പൂര്‍ത്തിയായപ്പോള്‍ കെഇ ജ്ഞാനവേല്‍ വീണ്ടും എത്തി. ചിത്രത്തിന്‍റെ ലാഭം മൊത്തം സ്വന്തമാക്കി. തന്നെയും കുടുംബത്തെയും പെരുവഴിയിലാക്കി. തനിക്കൊന്നും തന്നില്ല. അതിന്‍റെ കേസ് നടക്കുന്നുണ്ട്” എന്നാണ് സംഭവുമായി ബന്ധപ്പെട്ട് അമീർ പറഞ്ഞത്.

എന്നാൽ പരുത്തിവീരന്‍ സമയത്ത് ആമീര്‍ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ജ്ഞാനവേൽ ആരോപിച്ചത്. “സിനിമയുടെ ആദ്യ ബജറ്റ് 2 കോടി 75 ലക്ഷം ആയിരുന്നു, എന്നാൽ സിനിമയുടെ ബഡ്ജറ്റ് 4 കോടി 85 ലക്ഷം ആയിമാറിയെന്നും പണം അമീർ ദുരുപയോഗം ചെയ്യുകയായിരുന്നു. കാര്‍ത്തി 25ന് ആമീറിനെ ക്ഷണിച്ചിരുന്നു, അന്നത്തെ പ്രശ്നത്തിന് മാപ്പ് പറയണം എന്ന ആഗ്രഹത്തോടെയാണ് വിളിച്ചത്. എന്നാല്‍ തന്നെ കൂടുതല്‍ അപമാനിക്കുകയാണ് ആമീര്‍ ചെയ്ത” എന്നാണ് ജ്ഞാനവേൽ പറഞ്ഞത്.

എന്നാൽ സംവിധായകൻ അമീറിനെ പിന്തുണച്ചും ജ്ഞാനവേലിനെ വലിയ രീതിയിൽ വിമർശിച്ചും നിരവധി ചലച്ചിത്ര പ്രവർത്തകരാണ് രംഗത്തുവന്നത്. പശുപതി, സമുദ്രകനി, വെട്രിമാരൻ, സുധ കൊങ്കര തുടങ്ങിയവർ അമീറിനെ പിന്തുണച്ചു. താനും സൂര്യയുമായി യാതൊരുവിധ പ്രശങ്ങൾ ഇല്ലെന്നും അമീർ വ്യക്തമാക്കിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘വാടിവാസലി’ൽ അമീർ ഒരു പ്രധാന വേഷം ചെയ്യുന്നു.

സംഭവത്തിൽ ക്ഷമാപണവുമായി കെ. ഇ. ജ്ഞാനവേൽ രാജ ഇന്നലെ കുറിപ്പിറക്കിയിരുന്നു. “അമീറിനെ സഹോദരാ എന്നാണ് വിളിച്ചിരുന്നത്. അടുത്തിടെ അമീർ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വേദനിപ്പിച്ചു. അദ്ദേഹത്തിനുള്ള മറുപടി പറയുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ അതിൽ ആത്മാർത്ഥമായി വേദനിക്കുന്നു. എല്ലാവരേയും താങ്ങിനിർത്തുന്ന സിനിമാ വ്യവസായത്തോട് തനിക്ക് വലിയ ബഹുമാനമുണ്ട്.” എന്നാണ് ജ്ഞാനവേൽ രാജ ക്ഷമാപണ കുറിപ്പിൽ പറയുന്നത്.

ഇവിടെയും പരുത്തിവീരൻ നായകൻ കാർത്തി എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തത് എന്നാണ് തമിഴ് സിനിമാലോകത്ത് നിന്നും ഉയരുന്ന പ്രധാന ചോദ്യം. കാർത്തിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരൻ. ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിയത്. പ്രിയാമണിയായിരുന്നു ചിത്രത്തിൽ നായിക. പരുത്തിവീരനിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയാമണി നേടുന്നത്.