'ഓസ്‌കര്‍ പണം നല്‍കി വാങ്ങിയെന്ന് പറയുന്നത് വലിയ തമാശയാണ്'; ആര്‍ആര്‍ആര്‍ വിവാദങ്ങളോട് പ്രതികരിച്ച് രാജമൗലിയുടെ മകന്‍

ഓസ്‌കര്‍ വരെ നേടി രാജ്യത്തിനാകെ അഭിമാനമായി മാറിയ ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’. ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചത് രാജ്യം ഒന്നാകെ ആഘോഷിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

ആര്‍ആര്‍ആര്‍ ഓസ്‌കര്‍ അവാര്‍ഡ് പണം ചിലവഴിച്ച് വാങ്ങി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ ഇപ്പോള്‍. എങ്ങനെയാണ് ഇതുപോലുള്ള ആരോപണങ്ങള്‍ വരുന്നത് എന്ന് അറിയില്ല എന്നാണ് കാര്‍ത്തികേയ പറയുന്നത്.

ഓസ്‌കര്‍ ക്യാമ്പയിനായി കുറേ പണം ചെലവഴിച്ചിരുന്നു. കാരണം ഓസ്‌കറിനായി ഒരുപാട് പ്രചാരണം നടത്തണനമായിരുന്നു. പബ്ലിസിറ്റി ബജറ്റ് കണക്കിലെടുത്താണ് പണം ചിലവഴിച്ചത്. പ്ലാന്‍ അതുപോലെ തന്നെ നടപ്പിലാക്കുകയായിരുന്നു. ഓസ്‌കര്‍ അവാര്‍ഡ് പണം നല്‍കി വാങ്ങിയെന്നത് വലിയ തമാശയാണ്.

95 വര്‍ഷത്തെ ചരിത്രമുള്ള ഒരു സ്ഥാപനമാണ് അത്. അതിന്റെ നടപടിക്രമം എല്ലാം പാലിച്ചേ ചെയ്യാനാകൂ. ആരാധകരുടെ സ്‌നേഹം എങ്ങനെയാണ് പണം നല്‍കി വാങ്ങിക്കാനാകുക. സ്റ്റീഫന്‍ സ്പീല്‍ബെര്‍ഗിന്റെയും ജെയിംസ് കാമറൂണിന്റെയും വാക്കുകള്‍ വില കൊടുത്ത് വാങ്ങിക്കാനാകുമോ.

ആര്‍ആര്‍ആറിന്റെ ആരാധകര്‍ തന്നെ നല്ല പ്രചാരണം നല്‍കിയിരുന്നു. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച കീരവാണിക്കും ചന്ദ്രബോസിനും ക്ഷണം ലഭിച്ചിരുന്നു. നോമിനേഷന്‍ ഇല്ലാത്ത ആള്‍ക്കാരെ കമ്മിറ്റി വിളിച്ചതാണെങ്കിലും അവര്‍ ടിക്കറ്റ് എടുക്കണം. അതിനായി നോമിനി ലഭിച്ചവര്‍ മെയില്‍ അയക്കണം.

കീരവാണി ആര്‍ആര്‍ആര്‍ ടീമിനായി മെയില്‍ അയച്ചു. അവര്‍ മെയില്‍ എല്ലാം പരിശോധിച്ച് ബോധ്യപ്പെട്ട് ഒരു ലിങ്ക് തിരിച്ച് അയച്ചു. ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് വീക്ഷിക്കാന്‍ വ്യത്യസ്ത ലെവല്‍ ടിക്കറ്റുകള്‍ പണം നല്‍കി എടുക്കുകയും ചെയ്തു. ഇതൊക്കൊ ഔദ്യോഗികമായി തന്നെ നടന്നതാണ് എന്നും കാര്‍ത്തികേയ വ്യക്തമാക്കി.