അന്ന് പൃഥ്വിരാജിന്റെ ഇടി കൊണ്ടു, ഇന്ന് 'കോള്‍ഡ് കേസി'ല്‍ പൃഥ്വിരാജിന് എതിരെ എത്തി; 'സത്യം' സിനിമയിലെ ഓര്‍മ്മകള്‍ പങ്കുവച്ച് ശ്രീകാന്ത് കെ. വിജയന്‍

പൃഥ്വിരാജിന്റെ ആദ്യ ആക്ഷന്‍ ചിത്രമായ ‘സത്യം’ പുറത്തുവന്നിട്ട് ഇന്നേക്ക് 17 വര്‍ഷം ആകുന്നു. പൃഥ്വിരാജ്, പ്രിയാമണി ഇരുവരുടെയും തുടക്കകാലത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘സത്യം’. പിന്നീടുള്ള അവരുടെ വളര്‍ച്ചക്ക് ഈ ചിത്രം അവരെ സഹായിച്ചിട്ടുണ്ട്. സത്യം സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ച മറ്റൊരു നടനാണ് ‘കോള്‍ഡ് കേസ്’ സിനിമയില്‍ പൃഥ്വിരാജിന് എതിരെ പ്രധാന വേഷത്തില്‍ എത്തിയ ശ്രീകാന്ത് കെ. വിജയന്‍.

തന്റെ സിനിമയിലേക്കുള്ള ആദ്യ ചുവട് സത്യം എന്ന ചിത്രത്തില്‍ ആയത് ഇന്ന് വളരെ കൗതുകം തോന്നിക്കുന്ന ഒരു കാര്യമാണ്. ചെറിയ ഒരു വേഷം ആണെങ്കിലും അന്ന് അഭിനയിക്കാന്‍ അവസരം ചോദിച്ചു വന്ന ശ്രീകാന്തിന് വന്നു പെട്ടത് പൃഥ്വിരാജിന്റെ കയ്യില്‍ നിന്നും ഇടി കൊള്ളുന്ന സീന്‍ ആണ്. ചൂടന്‍ ആയൊരു പോലീസ് കഥാപാത്രം ആണ് സിനിമയില്‍ പൃഥ്വിരാജിന്റേത്.

അഭിനയിക്കാന്‍ വേറെ ആള്‍ ഉണ്ടായിട്ടു കൂടി അന്ന് സംവിധായകന്‍ വിനയന് ശ്രീകാന്തിന്റെ അഭിനയം തൃപ്തിപ്പെട്ടത് കൊണ്ട് അവസരം കൊടുത്തു. അന്ന് അതിലെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ആയിരുന്ന ആന്റോ ജോസഫ് ആണ് ശ്രീകാന്തിന് ആദ്യമായി താന്‍ അഭിനയിച്ചതിന്റെ ചെക്ക് കൈമാറുന്നത്. ഇന്ന് അതേ ആന്റോ ജോസഫിന്റെ നിര്‍മ്മാണത്തില്‍ ഒരുക്കിയ പൃഥ്വിരാജ് തന്നെ നായകന്‍ ആയി വരുന്ന ചിത്രത്തില്‍ ശ്രീകാന്ത് പ്രത്യക്ഷപ്പെടുന്നു.

സത്യം പുറത്തിറങ്ങിയിട്ട് ഇന്ന് 17 വര്‍ഷം പിന്നിടുമ്പോള്‍, ഈ തിരിച്ചു വരവിന് അത്രയും കാലത്തെ പരിശ്രമം തന്നെ ശ്രീകാന്ത് ചെയ്തിട്ടുണ്ട്. സത്യത്തിനു ശേഷം ശ്രീകാന്ത് ക്യാമറക്ക് പിന്നില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ചു. അതിന് ശേഷം ഒരുപാട് ഹ്രസ്വചിത്രങ്ങളിലും വൈറല്‍ ആയ പരസ്യങ്ങളിലും ഒക്കെ അഭിനയിച്ചിരുന്നു. എന്നാല്‍ ഒരു സിനിമ നടന്‍ എന്ന നിലയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ ആദ്യമായി വരുന്നത് 2018-ല്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ച ‘ആളൊരുക്കം’ എന്ന ചിത്രത്തിലായിരുന്നു.

Read more

നടന്‍ ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ഈ സിനിമക്ക് ഒരുപാട് പ്രശംസ അന്ന് ലഭിച്ചിരുന്നു. താന്‍ ആദ്യമായി അഭിനയിച്ച ഈ ചിത്രത്തില്‍ തന്നെ മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ ശ്രീകാന്തിന് ലഭിച്ചു. ഇന്ന് കോള്‍ഡ് കേസ് എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടുമ്പോള്‍ ശ്രീകാന്തിന് കൈനിറയെ അവസരങ്ങള്‍ ആണ് എത്തിച്ചേരുന്നത്.