'ഉണ്ണിയുടെ വിശ്വാസത്തെ താങ്കള്‍ അപഹസിച്ചു, മൂകാംബികയില്‍ പ്രാര്‍ത്ഥിച്ചാല്‍ കൊറോണ പോകുമോ എന്ന് ചോദിക്കാത്തത് വിവേകം കൊണ്ട്'; സന്തോഷ് കീഴാറ്റൂരിനോട് ശ്രീജിത്ത് പണിക്കര്‍

എം.ബി രാജേഷിന്റെ വിജയത്തില്‍ സന്തോഷ് കീഴാറ്റൂര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍. അതോടൊപ്പം ഉണ്ണി മുകുന്ദനുമായുള്ള സംഭവത്തിലും ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചു. താങ്കള്‍ കറുത്ത കുറിതൊട്ട് മൂകാംബിക ദര്‍ശനം നടത്തുന്ന ചിത്രം കണ്ടിട്ടുണ്ട്, അതെന്താ മൂകാംബിക അമ്മയോട് പ്രാര്‍ത്ഥിച്ചാല്‍ കൊറോണ പോകുമോ? എന്ന് താന്‍ ചോദിക്കില്ലെന്നും അതാണ് വിവേകമെന്നും ശ്രീജിത്ത് പണിക്കര്‍ കുറിച്ചു.

സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ്:

ശ്രീജിത്ത് പണിക്കറെ, താങ്കള്‍ ജല്ലിക്കെട്ട് നടത്തിയ സഖാവ് എം.ബി രാജേഷ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത് അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു. താങ്കള്‍ക്ക് എല്ലാ നന്മകളും നേരുന്നു. ഇനിയും താങ്കളും താങ്കളുടെ സുഹൃത്തും കൂടി ഒത്തൊരുമയോട് കൂടി ക്രൈം ചെയ്യുക. നിങ്ങളുടെ partnership buisinesss വന്‍ വിജയമാവട്ടെ….. സ്‌നേഹപൂര്‍വം ഭക്തിപൂര്‍വം നിങ്ങളുടെ കൂട്ടുകാര്‍ മേലാറ്റൂരാക്കിയ ചുവന്ന കേരളത്തിലെ സന്തോഷ്‌കീഴാറ്റൂര്‍

ശ്രീജിത്ത് പണിക്കറുടെ മറുപടി:

പ്രിയപ്പെട്ട സന്തോഷ് കീഴാറ്റൂര്‍, എനിക്കെതിരെയുള്ള താങ്കളുടെ പോസ്റ്റ് വായിച്ചു. എം.ബി രാജേഷിനെതിരെ ഞാന്‍ ഇട്ട പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് മെറിറ്റുള്ള വിഷയങ്ങള്‍ ആണ്. അതിന് ഇന്നേവരെ രാജേഷ് മറുപടി പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ഒരാള്‍ പ്രതികരിക്കേണ്ട രീതിയില്‍ അല്ല രാജേഷ് അവയോട് പ്രതികരിച്ചതും.

രാജേഷിന്റെ തിരഞ്ഞെടുപ്പ് ജയവുമായി ആ സംവാദത്തിന് എന്തു ബന്ധം? എന്റെ അടുത്ത സുഹൃത്ത് തൃത്താലയില്‍ രാജേഷിനെതിരെ മത്സരിച്ചിട്ടും ഞാന്‍ അവിടെ പ്രചാരണത്തിന് പോയില്ല. താങ്കള്‍ എനിക്കെതിരെ ഇട്ട പോസ്റ്റ് കണ്ടാല്‍ തോന്നും ഞാന്‍ രാജേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ആളാണെന്ന്. ഒരു രാഷ്ട്രീയ നിരീക്ഷകന്റെ ജോലി രാഷ്ട്രീയ വിമര്‍ശനമാണ്. അത് പാടില്ലെന്നാണോ ഇടതന്‍ എന്ന് അവകാശപ്പെടുന്ന താങ്കള്‍ പറയുന്നത്? അഭിപ്രായ സ്വാതന്ത്ര്യം എന്തേ കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കുന്നവര്‍ക്ക് ഇല്ലേ? രാജേഷ് പാസ് ചെയ്ത ചോദ്യങ്ങള്‍ അവിടെത്തന്നെയുണ്ട്. താങ്കള്‍ക്ക് വേണമെങ്കില്‍ മറുപടി പറയാം.

ഇനി ഉണ്ണി മുകുന്ദന്റെ കാര്യം. ഉണ്ണി എന്റെ സുഹൃത്താണ്. വിശ്വാസിയാണ്. അദ്ദേഹത്തിന്റെ വിശ്വാസത്തെ താങ്കള്‍ അപഹസിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. അത് താങ്കള്‍ക്ക് തിരിച്ചടി ആയതുകൊണ്ടാണല്ലോ താങ്കള്‍ കമന്റ് മുക്കിയത്. താങ്കള്‍ കറുത്ത കുറിതൊട്ട് മൂകാംബിക ദര്‍ശനം നടത്തുന്ന ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. “അതെന്താ മൂകാംബിക അമ്മയോട് പ്രാര്‍ത്ഥിച്ചാല്‍ കൊറോണ പോകുമോ?” എന്ന് എനിക്കും ചോദിക്കാം. പക്ഷേ ഞാന്‍ ചോദിക്കില്ല. ആ തിരിച്ചറിവിന്റെ പേരാണ് വിവേകം.

ചുരുക്കി പറഞ്ഞാല്‍ ഒരു പൊതുപ്രവര്‍ത്തകനായ രാജേഷിനോട് ഞാന്‍ പരസ്യമായി ചോദിച്ചത് ഒരു പൊതുവിഷയത്തെ കുറിച്ചാണ്. താങ്കളോ? ഒരു അഭിനേതാവിന്റെ സ്വകാര്യ വിശ്വാസത്തെയാണ് പരസ്യമായി വെല്ലുവിളിച്ചത്. അത് മനസ്സിലാക്കാന്‍ ഉണ്ടാകേണ്ടതും വിവേകമാണ്.