ഭാരതത്തിന് അഭിമാന നിമിഷം; കാന്‍സ് ഫിലിംഫെസ്റ്റിവലില്‍ 'ബെറ്റര്‍ വേള്‍ഡ് ഫണ്ട് യൂണിറ്റി പുരസ്‌കാരം' ഡോ. സോഹന്‍ റോയിക്ക്

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ബെറ്റര്‍ വേള്‍ഡ് ഫണ്ടിന്റെ യൂണിറ്റി പുരസ്‌കാരം ഡോ. സോഹന്‍ റോയ് ഏറ്റുവാങ്ങി. ജൂലൈ പന്ത്രണ്ടാം തീയതി നടന്ന ചടങ്ങില്‍വച്ച്
ബെറ്റര്‍ വേള്‍ഡ് ഫണ്ട് സ്ഥാപകനും പ്രസിഡണ്ടുമായ “മാനുവല്‍ കോളസ് ഡി ലാ റോച്ചേ”യാണ് പുരസ്‌കാരം സമ്മാനിച്ചത്. ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിനോടു കൈകോര്‍ത്ത്, “ഉത്തരവാദിത്വ ബോധത്തോടു കൂടിയുള്ള ഖനനം” എന്ന സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വര്‍ഷത്തെ പുരസ്‌കാര വിജയികളെ തെരഞ്ഞെടുത്തത്.

. പ്രമുഖ ഹോളിവുഡ് സംവിധായകരായ ബാരി അലക്‌സാണ്ടര്‍ ബ്രൗണ്‍ , സ്‌പൈക്ക് ലീ തുടങ്ങിയവരോടൊപ്പമാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചവരില്‍ നോബല്‍ , ഓസ്‌കാര്‍ , ഗ്രാമി അവാര്‍ഡ് ജേതാക്കളും ഉള്‍പ്പെട്ടിരുന്നു.
മൊണോക്കോയിലെ രാജാവ് ഹിസ് ഹൈനസ് പ്രിന്‍സ് ആല്‍ബര്‍ട്ട് രണ്ടാമന്‍, പ്രശസ്ത ഹോളിവുഡ് താരങ്ങളായ ഫോറസ്റ്റ് വിറ്റേക്കര്‍, ഷാരോണ്‍ സ്റ്റോണ്‍, വിം വേണ്ടേഴ്‌സ് തുടങ്ങിയവരായിരുന്നു മുന്‍ വര്‍ഷങ്ങളിലെ ബെറ്റര്‍ വേള്‍ഡ് ഫണ്ട് പുരസ്‌കാര ജേതാക്കള്‍.


ഇത് ആദ്യമായാണ് ഒരു ഭാരതീയന് ഈ പുരസ്‌കാരം ലഭിക്കുന്നത്.
പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങളും, വ്യവസായങ്ങളും സിനിമകളുമാണ് മികച്ച പ്രതിബദ്ധതയ്ക്കുള്ള ഈ പുരസ്‌കാരത്തിന് ഡോ. സോഹന്‍ റോയിയെ അര്‍ഹനാക്കിയത്.
കേരളത്തിലെ ആലപ്പാട് എന്ന പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത “ബ്ലാക്ക് സാന്‍ഡ് ” എന്ന ഡോക്യുമെന്ററി, ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതടക്കം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനാലോളം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. പ്രശസ്ത ഫുട്‌ബോള്‍ താരം ഐ. എം വിജയനെ നായകനാക്കി അദ്ദേഹം നിര്‍മ്മിച്ച “മമ് – സൗണ്ട് ഓഫ് പെയിന്‍ ” എന്ന ചലച്ചിത്രത്തിന്റെ വിഷയവും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്. കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ഇത്.

പ്രകൃതി സംരക്ഷണത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളില്‍, ഏറ്റവും ഭീകരമായ അണക്കെട്ട് ദുരന്തങ്ങളുടെ കഥ പറയുന്ന “ഡാംസ് – ദി ലെത്തല്‍ വാട്ടര്‍ ബോംബ്‌സ് ” എന്ന ഡോക്യുമെന്ററിയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഒന്നായിരുന്നു ഇത് . അദ്ദേഹം തുടര്‍ന്ന് സംവിധാനം ചെയ്ത “ഡാം 999” എന്ന ചലച്ചിത്രം, നൂറ്റി മുപ്പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ മുഖ്യധാരയില്‍ നിന്ന് പ്രവേശനം നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമായി മാറുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ ഒരു ചലച്ചിത്രമാണ് ഇത്. മുല്ലപ്പെരിയാര്‍ പ്രക്ഷോഭം ആളിപ്പടരാന്‍ ഇടയായത് ഈ ചിത്രം ഇറങ്ങിയതിനു ശേഷമാണ്.


പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സംരംഭങ്ങള്‍ ആരംഭിച്ച് വിജയിപ്പിച്ച് ലോകത്തിലെ ഒന്നാം നിലയിലെത്തിച്ച വ്യവസായി കൂടിയാണ് ഡോ. സോഹന്‍ റോയ്. അദ്ദേഹം ചെയര്‍മാനും സി ഇ ഒയുമായ എരീസ് ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ ഒന്നായ “ഏരീസ് ഗ്രീന്‍ സൊല്യൂഷന്‍സ് “, ചരിത്രനേട്ടങ്ങള്‍ പാരിസ്ഥിതികരംഗത്ത് കൈവരിച്ചിട്ടുണ്ട്. ബാലസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് സിസ്റ്റംസ് (ബിഡബ്ല്യുടിഎസ്), എക്സ്ഹോസ്റ്റ് ഗ്യാസ് ക്ലീനിംഗ് സിസ്റ്റംസ് (ഇജിസിഎസ്) എന്നിങ്ങനെ കപ്പലുകളെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്ന ആയിരത്തി അഞ്ഞൂറിലേറെ “റിട്രോഫിറ്റ് എഞ്ചിനീയറിംഗ് പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട് ഈ രംഗത്തെ ലോക ഒന്നാം നമ്പര്‍ സ്ഥാനം കരസ്ഥമാക്കിയ സ്ഥാപനമാണിത്. ലോകത്ത് രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന സ്ഥാപനത്തിന് അഞ്ഞൂറോളം പ്രോജക്ടുകള്‍ മാത്രം നിര്‍വഹിക്കാന്‍ സാധിച്ച സ്ഥാനത്താണ് ഈ അപൂര്‍വ നേട്ടം. കഴിഞ്ഞവര്‍ഷം ഗ്രീസിലെ ഏഥന്‍സില്‍ നടന്ന അന്താരാഷ്ട്ര ഗ്രീന്‍ ഷിപ്പിംഗ് ആന്‍ഡ് ടെക്‌നോളജി (ജിഎസ്ടി ) ഉച്ചകോടിയില്‍ “”മികച്ച ഗ്രീന്‍ മാരിടൈം കണ്‍സള്‍ട്ടന്റിനുള്ള”” പുരസ്‌കാരവും “ഏരീസ് ഗ്രീന്‍ സൊല്യൂഷന്‍സ് ” നേടിയിരുന്നു.

ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ലോക വിനോദ വ്യവസായ മേഖലയിലെ പുതിയ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് പത്ത് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള “പ്രൊജക്റ്റ് ഇന്‍ഡിവുഡ് ” എന്ന ഒരു സംരംഭത്തിനും അദ്ദേഹം തുടക്കം കുറിച്ചു. പല വിഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന ഭാരതത്തിലെ സിനിമാ വ്യവസായ മേഖലയെ ഇന്‍ഡിവുഡ് എന്ന ബ്രാന്‍ഡിന് കീഴില്‍ സംയോജിപ്പിച്ചുകൊണ്ട് , ആഗോള വിനോദ വ്യവസായരംഗത്തെ ഏറ്റവും മൂല്യമുള്ള ഒരു ബ്രാന്‍ഡ് ആയി അതിനെ മാറ്റിയെടുക്കുക എന്ന ആശയമായിരുന്നു അതിന് പിന്നില്‍. രാമോജി ഫിലിം സിറ്റി അടക്കമുള്ള വേദികളില്‍ “ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ” എന്ന പേരില്‍ വിനോദ മേളകളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തില്‍, കഴിഞ്ഞ ഒരു ദശകത്തില്‍ അധികമായി പാരിസ്ഥിതിക അവബോധവും ചലച്ചിത്ര മേഖലയുടെ നവീകരണവും അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി ഈ പുരസ്‌കാരത്തെ കാണുന്നുവെന്നും ഇനിയും ഈ ദിശയിലുള്ള എളിയ ശ്രമങ്ങള്‍ തുടരുമെന്നും ഏരീസ് ഗ്രൂപ്പ് മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.