'രാവണന്‍കോട്ടകള്‍ ഇടിഞ്ഞു വീഴട്ടെ, മമ്മൂട്ടിയും സിദ്ദിഖുമൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്?'

മമ്മൂട്ടി എന്ന നടന്‍ സിനിമയില്‍ പറഞ്ഞ സംഭാഷണത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കാന്‍ പാര്‍വതിക്കുമാത്രമല്ല, എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ ലേഖനക്കിലാണ് സിന്ധു നിലപാട് വ്യക്തമാക്കിയത്.

സിന്ധു സൂര്യകുമാറിന്റെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

“”സ്ത്രീവിരുദ്ധത മനുഷ്യവിരുദ്ധമാണെന്നും അത് ആഘോഷിക്കരുതെന്നും പാര്‍വതിയെപ്പോലെ വിവരമുള്ള സ്ത്രീകള്‍ വിളിച്ചുപറയും. പ്രശസ്തയായ ഒരു സ്ത്രീ ഇത്രയേറെ ആക്രമണം നേരിട്ടത് തന്റെ പേരിലാണെന്ന് മമ്മൂട്ടി അറിഞ്ഞ കാര്യമാണ്. കുട്ടിയല്ലേ എന്ന് അദ്ദേഹം പ്രതികരിച്ചു എന്നാണ് ശ്രീമാന്‍ സിദ്ദിഖ് പറയുന്നത്. മമ്മൂട്ടിയും സിദ്ദിഖുമൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്? സ്വതന്ത്രമായ ചിന്തയും കാഴ്ചപ്പാടുമുള്ള പ്രതിഭാശാലിയായ ഒരു സ്ത്രീ നിലപാട് പറയുന്നത് കുട്ടിയായത് കൊണ്ടാണോ? ഏത് വകയിലാണ് പാര്‍വതി കുട്ടിയാകുന്നത്? ഒറ്റപ്പെടുത്താന്‍ നോക്കും. കുറ്റപ്പെടുത്തും. അവസരങ്ങള്‍ നിഷേധിക്കും. തുല്യത എന്താണെന്നറിയാതെ അടിമത്തം ശീലമാക്കിയ സ്ത്രീകള്‍ തന്നെ പരിഹസിക്കാന്‍ മുന്നിട്ടിറങ്ങും. പാര്‍വതി പിന്‍മാറരുത്. പാര്‍വതിയെപ്പോലെ ഇനിയും ധാരാളം തുറന്നുപറച്ചിലുകള്‍ ഉണ്ടാകട്ടെ. രാവണന്‍കോട്ടകള്‍ ഇടിഞ്ഞുവീഴട്ടെ…

കസബ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറഞ്ഞ ചില സംഭാഷണങ്ങള്‍ സ്ത്രീവിരുദ്ധമായിപ്പോയി എന്ന നടി പാര്‍വതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍വതി സൈബര്‍ ലോകത്ത് കടുത്ത ആക്രമണം നേരിടുകയാണ്. മമ്മൂട്ടിയെ അധിക്ഷേപിച്ചു എന്നാണ് ആ പരാമര്‍ശത്തെ വ്യാഖ്യാനിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയം മോശമായി, അല്ലെങ്കില്‍ മമ്മൂട്ടി മോശം ചിത്രത്തില്‍ അഭിനയിച്ചു, മമ്മൂട്ടി ഇങ്ങനെയല്ല അഭിനയിക്കേണ്ടത്, മമ്മൂട്ടി ഇത്തരം സംഭാഷണങ്ങള്‍ പറയരുത് എന്നൊക്കെ അഭിപ്രായം പറയാന്‍ നാട്ടിലാര്‍ക്കും സ്വാതന്ത്ര്യമില്ലേ? അപ്പോഴേക്കും മമ്മൂട്ടിയുടെ പേരില്‍ മമ്മൂട്ടിയുടെ ആരാധകരാണെന്ന മട്ടില്‍ ആരാണ് ഈ ആക്രമണം അഴിച്ചുവിട്ടുന്നത്?””