'ഷീലയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ പാടില്ല, തനിക്കറിവില്ലാത്ത വിഷയത്തെ കുറിച്ചൊക്കെ മാറിമാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവര്‍'; രൂക്ഷവിമര്‍ശനവുമായി ശാരദക്കുട്ടി

പാര്‍വതിയുടെയും റിമയുടെയും പൊളിറ്റിക്കല്‍ ജാഗ്രത ഷീലയില്‍ പ്രതീക്ഷിക്കരുതെന്ന് ശാരദക്കുട്ടി. എന്നാല്‍ അവരുടെ തൊഴില്‍മേഖലയില്‍ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് ഈ ജെ സി  ഡാനിയല്‍ പുരസ്‌കാരം എന്നാണ് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ കാലത്ത് സിനിമയില്‍ ഇല്ലായിരുന്നുവെന്ന് ഷീല കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മീ ടൂ വിവാദങ്ങള്‍ ഇന്നുണ്ടാവാന്‍ കാരണം ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങളാണെന്നും ഷീല പറയുന്നു. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നുവെന്നും ഷീല അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

സിനിമാ നടിമാര്‍ വലിയ പൊതുബോധമൊന്നും പുലര്‍ത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലില്‍ നൂറു ശതമാനവും സമര്‍പ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷി കൊണ്ട് പിന്നിലാക്കിയവര്‍. ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തികഭദ്രതയോടെ ജീവിക്കുന്നവര്‍.സിനിമാ മേഖലയിലെ മികച്ച പുരസ്‌കാരം അവരര്‍ഹിക്കുന്നു.

ഇത്രയൊക്കെ മതി.ഷീലയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ പാടില്ല. പത്രക്കാര്‍ ചോദിക്കുമ്പോള്‍ തനിക്കറിവില്ലാത്ത വിഷയത്തെ കുറിച്ചൊക്കെ മാറി മാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവര്‍. പാര്‍വ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കല്‍ ജാഗ്രത ഷീലയില്‍ തിരയാന്‍ പാടില്ല. എങ്കിലും അവരുടെ തൊഴില്‍ മേഖലയില്‍ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് JC ദാനിയല്‍ പുരസ്‌കാരം.

എസ്.ശാരദക്കുട്ടി

Read more