സംഘപരിവാര്‍ സൈബര്‍ ആക്രമണം; സായ് പല്ലവിക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ സൈബര്‍ അക്രമണം നേരിടുന്ന നടി സായി പല്ലവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ശരിയായ തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ഡിവൈഎഫ്ഐ പ്രസ്താവന:

”തെന്നിന്ത്യയിലെ പ്രസിദ്ധ സിനിമാ താരം സായ് പല്ലവിക്ക് നേരെ അപരമത വിദ്വേഷം കൊണ്ട് അന്ധരായ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രചാരണങ്ങളെ ഡി.വൈ.എഫ്.ഐ ശക്തമായി അപലപിക്കുന്നു.”

തെലുഗു ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍, കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടന്ന ക്രൂരകൃത്യങ്ങള്‍ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു, മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആള്‍കൂട്ടമായി അടിച്ചു കൊല്ലുന്നതും തന്നെ അസ്വസ്ഥയാക്കുന്നു, നമ്മുടെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ള ഹിംസാത്മകത അവസാനിപ്പിക്കണം എന്ന് അഭിപ്രായപെട്ടിരുന്നു. തികച്ചും ന്യായമായ ഈ അഭിപ്രായ പ്രകടനം നടത്തിയതിനാണ് സായി പല്ലവിക്കെതിരെ കടുത്ത സൈബര്‍ ആക്രമണത്തിന് സംഘപരിവാര്‍ മുന്നിട്ടിറങ്ങിയത്. ബജ്രഗ്ദള്‍ കൊടുത്ത പരാതിയില്‍ അവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്ന വിചിത്രമായ സ്ഥിതി പോലുമുണ്ടായി.”
”സംഘപരിവാറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആകമാനം നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരോടുള്ള കേന്ദ്ര ഭരണകക്ഷിക്കാരുടെ സമീപനമാണ് ഈ സംഭവത്തോടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നത്. സായ് പല്ലവിക്ക് നേരെ നടക്കുന്ന ഈ ഹീന പ്രവര്‍ത്തിയില്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ പലരുമുണ്ട് എന്നത് നമ്മുടെ രാജ്യം വന്നു ചേര്‍ന്നിരിക്കുന്ന ദുരവസ്ഥയുടെ അടയാളമാണ്.”
”ഈ സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ചു സോഷ്യല്‍ മീഡിയ വഴി നല്‍കിയ വീഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞത് എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും, താന്‍ ഏത് മതത്തിലുള്ളവരുടെയും ആള്‍ക്കൂട്ട കൊലകളെ ന്യായീകരിക്കില്ലെന്നുമാണ്.”
”ശരിയായ തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സൈബര്‍ അക്രമണം നേരിടുന്ന സായി പല്ലവിക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.”