സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വജ്രാഭരണം മോഷ്ടിച്ചു; വീട്ടുജോലിക്കാരന്‍ പിടിയില്‍

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മ്മയുടെ വജ്രാഭരണം മോഷ്ടിച്ച വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. മെയ് 16നാണ് അര്‍പ്പിതയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഡയമണ്ട് കമ്മലുകള്‍ മോഷണം പോയത്. തുടര്‍ന്ന് അവര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മേക്കപ്പ് ട്രേയില്‍ വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കമ്മലാണ് കാണാതായതെന്ന് പരാതിയില്‍ പറയുന്നു. അര്‍പ്പിതയുടെ ഹൗസ്‌കീപ്പറായി ജോലി ചെയ്തിരുന്ന 30 കാരനായ സന്ദീപ് ഹെഗ്‌ഡെയെ സംഭവം നടന്ന ദിവസം വൈകീട്ടോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നാല് മാസം മുമ്പായിരുന്നു സന്ദീപ് സല്‍മാന്റെ സഹോദരിയുടെ ആഡംബര വസതിയില്‍ സഹായിയായി ജോലിക്ക് ചേര്‍ന്നത്. മുംബൈയിലെ വൈല്‍ പാര്‍ലെ ഈസ്റ്റിലെ അംബേവാഡി ചേരിയിലെ വീട്ടില്‍ വെച്ചായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്. ആഭരണങ്ങളും അവിടെ വെച്ച് കണ്ടെത്തിയിരുന്നു.

സീനിയര്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ മാനേയുടെ നേതൃത്വത്തില്‍ വിനോദ് ഗൗങ്കര്‍, ലക്ഷ്മണ്‍ കാക്ഡേ, ഗൗലി എന്നിവരടങ്ങുന്ന സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. ഐപിസി സെക്ഷന്‍ 381 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.