മുണ്ടൂര്‍ മാടനില്‍ നിന്ന് അന്ന് കൂട്ടമണിയ്ക്ക് ശരിയ്ക്കും കിട്ടി; അവസ്ഥ പറഞ്ഞ് സാബുമോന്‍

പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച പൊല്ലാപ്പുകളുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തില്‍ സാബുമോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂട്ടമണിയെന്ന കഥാപാത്രമായാണ് സാബുമോന്‍ ചിത്രത്തിലെത്തിയത്. ചിത്രത്തിലെ ഒരു മനോഹര രംഗത്തില്‍ ബിജി മേനോന്റെ മുണ്ടൂര്‍ മാടന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് ആവശ്യത്തിന് തല്ല് വാങ്ങിക്കൂട്ടുന്നുണ്ട് സാബുമോന്റെ കഥാപാത്രം. ആ രംഗത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സാബുമോന്‍.

സിനിമയിലെ തല്ലു പോലെ തന്നെ അത്ര സുഖമുള്ളതായിരുന്നില്ല ആ സീനിലെ അനുഭവങ്ങളെന്ന് സാബുമോന്‍ പറയുന്നു. “അയ്യപ്പന്‍ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂര്‍ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങള്‍.” ഷൂട്ടിന് ശേഷം തന്റെ കൈയില്‍ ഉണ്ടായ പരിക്കുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സാബുമോന്‍ കുറിച്ചു.

Read more

അനാര്‍ക്കലിക്ക് ശേഷം സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോന്‍ വേഷമിട്ടപ്പോള്‍ പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തിയത്.