ഇനി ബ്രില്യന്‍സുകളുടെ വരവാണ്.. ഒര്‍ജിനല്‍ 'മമ്മൂട്ടി ചേട്ടന്‍' മാത്രമല്ല താരം; കന്യാസ്ത്രീയുടെ വസ്ത്രം കീറിയതും മാഗസിന്‍ കവറും ചര്‍ച്ചകളില്‍

ഹിറ്റ് ചാര്‍ട്ടിലാണ് ‘രേഖാചിത്രം’. ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയ സിനിമ ഒ.ടി.ടിയില്‍ എത്തിയതും ആഘോഷമാക്കുകയാണ് പ്രേക്ഷകര്‍. ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതോടെ ഇനി ബ്രില്യന്‍സുകളുടെ വരവാണ്. തിയേറ്ററുകളില്‍ അധികം അങ്ങോട്ട് ശ്രദ്ധിക്കാതെ പോയ സിനിമയിലെ ചില ബ്രില്യന്‍സുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയി കൊണ്ടിരിക്കുന്നത്.

എഐ ടെക്‌നോളജി ഉപയോഗിച്ച് ചെറുപ്പകാലത്തെ മമ്മൂട്ടിയെ സ്‌ക്രീനില്‍ എത്തിച്ചതുള്‍പ്പെടെയുള്ള കൗതുകങ്ങള്‍ രേഖാചിത്രത്തിനുണ്ട്. സിനിമയിലെ എഐ മമ്മൂട്ടിക്ക് പിന്നിലെ യഥാര്‍ഥ നടനെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ പരിചയപ്പെടുത്തി കഴിഞ്ഞു. മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ള ട്വിങ്കിള്‍ സൂര്യ എന്ന അഭിനേതാവും അദ്ദേഹത്തെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ പെരുമ്പ എന്ന പരിശീലകനും എഐ ടീമുമാണ് ഈ രംഗങ്ങള്‍ സാധ്യമാക്കിയത്. ‘കാതോട് കാതോരം’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ആ സിനിമയില്‍ അഭിനയിക്കാനായി മമ്മൂട്ടി എത്തുന്നതും പിന്നീടുള്ള ഷൂട്ടിങ് സീനുകളുമാണ് രേഖാചിത്രത്തിലുള്ളത്.

സിനിമയ്ക്കായി നിരവധി തയാറെടുപ്പുകളും സൂര്യ നടത്തിയിരുന്നു. 10 കിലോയോളം കുറയ്ക്കുകയും മമ്മൂട്ടിയുടെ ശരീരഭാഷയും ആംഗ്യങ്ങളും പരിശീലിച്ച് സ്‌ക്രീനില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍ ഭരതനായി വേഷമിട്ട കെ ബി വേണുവിനും പ്രശംസ ഏറെയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച എഐ വെര്‍ഷന്‍ ആയിരുന്നു ‘മമ്മൂട്ടി ചേട്ടന്റേ’ത് എന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുകയാണ്.

സിനിമയിലെ മറ്റൊരു ബ്രില്യന്‍സ് രേഖ എന്ന കഥാപാത്രത്തിന്റെ കന്യാസ്ത്രീ വസ്ത്രം ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഒരു കമ്പിയില്‍ കൊണ്ട് കീറുന്നതാണ്. ഇത് വെറുമൊരു കമ്പിയല്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ”രേഖയുടെ കന്യാസ്ത്രീ വസ്ത്രം കീറിയത് ചുമ്മാ ഏതെങ്കിലും കമ്പിയില്‍ കൊണ്ടല്ല. കാതോടു കാതോരത്തിലെ മേരിക്കുട്ടിക്ക് വേണ്ടി ലൂയിസ് ഉണ്ടാക്കി കൊടുക്കുന്നതായി കാണിക്കുന്ന കാറ്റാടി ഫാനിന്റെ ലീഫിലെ കമ്പിയില്‍ കൊണ്ടാണ്” എന്നാണ് ജോസ്‌മോന്‍ വാഴയില്‍ എന്നൊരു വ്യക്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സിനിമയിലെ ബ്രില്യന്‍സുകള്‍ ഇവിടെയാന്നും തീരുന്നില്ല. ”പഴയ ഭരതനും കമലിനുമൊപ്പം ബാക്ഗ്രൗണ്ടില്‍ ഞാനിവിടെ കാണുന്നത്, ഒരു ട്രിപ്പിള്‍ ഡ്രം നടന്ന് പോവുന്നതാണ്- ദേവദൂതര്‍ പാടിയെന്ന പാട്ടിന് വേണ്ടിയുള്ള ട്രിപ്പിള്‍ ഡ്രം” എന്നതാണ് കിരണ്‍ എന്ന പ്രേക്ഷകന്‍ കണ്ടെത്തിയിരിക്കുന്നത്. ”ആലീസ് ഗ്രൂപ്പിന്റെ വളര്‍ച്ചയും ലെവലും കാണിക്കാന്‍ വലിയ കെട്ടിടങ്ങളും ബോര്‍ഡുകളും വേണ്ട; ഒരു മാഗസിന്റെ പുറംചട്ട മതി” എന്നാണ് അബ്ദുള്‍ നിസാര്‍ എന്ന പ്രേക്ഷകന്റെ കമന്റ്.

അതേസമയം, ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാണ്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ സിനിമ വലിയ വിജയമാണ് നേടിയത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്. 8.5 കോടി മുതല്‍ മുടക്കില്‍ റിലീസ് ചെയ്ത രേഖാചിത്രം 75 കോടിയിലേറെ ആഗോള തലത്തില്‍ നിന്നും കളക്ട് ചെയ്തിട്ടുണ്ട്.

മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോന്‍, ഷാജു ശ്രീധര്‍, മേഘ തോമസ്, സെറിന്‍ ശിഹാബ്, സലീമ, പ്രിയങ്ക നായര്‍, പൗളി വില്‍സണ്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ജോഫിന്‍ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.