മലയാള സിനിമകളിൽ വെച്ച് ഏറ്റവും സാമൂഹികവിരുദ്ധം; കൊല്ലത്ത് നടന്ന കൊലയ്ക്ക്  ദൃശ്യം പ്രേരണയായി കാണുമെന്ന് റെജി ലൂക്കോസ്

ജിത്തു ജോസഫ്- മോഹൻലാൽ ചിത്രം  ദൃശ്യം 2 മികച്ച പ്രേക്ഷക പ്രതികരണമാണ്  നേടിയത്. എന്നാൽ ചിത്രത്തെ പ്രശംസിക്കുന്നതിനോടൊപ്പം നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.  എല്ലാത്തിനും വ്യക്തമായ മറുപടിയും ജീത്തു ജോസഫ് പല അവസരത്തിലും നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രം ഇറങ്ങി മാസങ്ങൾ പിന്നിടുമ്പോഴും വീണ്ടും വിമർശനങ്ങൾ ഉയരുകയാണ്. രാഷ്ട്രീയ നിരീക്ഷൻ റെജി ലൂക്കോസാണ് സിനിമയ്‌ക്കെതിരെ ഇത്തവണ രംഗത്തെത്തിയത്.

ഇതുവരെ ഇറങ്ങിയ മലയാള സിനിമകളിൽ വെച്ച് ഏറ്റവും സാമൂഹികവിരുദ്ധമായ സിനിമയാണ് ദൃശ്യമെന്നാണ് റെജിയുടെ വാദം. നേരത്തെ വിനീത് ശ്രീനിവാസനെയും അദ്ദേഹത്തിന്റെ പാട്ടിനെയും വിമർശിച്ച് റെജി രംഗത്തെത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു

റെജി ലൂക്കോസിന്റെ വാക്കുകൾ

മലയാള സിനിമയിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും സാമൂഹിക വിരുദ്ധവും സകല നിയമ സംവിധാനങ്ങളെയും അവഹേളിക്കുകയും ചെയ്ത സിനിമയാണ് ദൃശ്യം. ഒരു കൊലയാളിയെ നഗ്നമായി വെള്ളപൂശുന്ന തികച്ചും നിയമവിരുദ്ധ സന്ദേശം നൽകിയ സിനിമ . ഈ സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതിൽ അന്നും ഇന്നും എനിക്ക് അത്ഭുതമാണ്. യാദൃച്ഛികമായി കൊല നടന്നത് ഓക്കെ. പക്ഷെ കൊലയെയും കൊലപാതകിയയും സംരക്ഷിക്കുന്ന നിയമ വിരുദ്ധതയെയാണ് വിമർശിക്കുന്നത്

കൊല്ലം ജില്ലയിൽ ദൃശ്യം ഫെയിം കൊലപാതകം പുറത്തു വന്നു. രണ്ടര വർഷം മുമ്പ് അമ്മയും സഹോദരനും കൂടി ഒരു മനുഷ്യനെ കൊന്നു കുഴിച്ചുമൂടി. ഒരു പക്ഷെ ഈ സിനിമ ഇത്തരം കൊലപാതത്തിന് പ്രേരിപ്പിച്ചിരിക്കാം. സിനിമ വെറും നേരമ്പോക്കാണന്നും ആരെയും അതു സ്വാധീനിക്കില്ല എന്നുമുള്ള വാദങ്ങൾ നിരർത്ഥകമാണ് . അനവധി പേരെ സിനിമ സ്വാധീനിക്കും എന്നത് പരമാർത്ഥമാണ്. സിനിമാ പ്രേരണയാൽ നടത്തിയ കൊലപാതങ്ങളും കൊള്ളകളും നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാൻ ഈ അസംബന്ധ സിനിമയുടെ രണ്ടാം ഭാഗം കണ്ടിട്ടില്ല. ദൃശ്യം സിനിമ കൊലപാതകവും മറച്ചുവെയ്ക്കലും ആരൊക്കെ ദുരുപയോഗം ചെയ്തിട്ടില്ല എന്ന് ആർക്കറിയാം. NB: ആകാശദൂത് എന്ന സിനിമ വൻ ഹിറ്റായ നാടാണിത്. വൈരുദ്ധ്യങ്ങൾ അഘോഷിക്കുന്ന മനുഷ്യർ ഉള്ളിടത്തോളം ഇത്തരം സിനിമകൾ വിജയിക്കും – റജി കുറിച്ചു.