ബലാത്സംഗ കേസ്; വിജയ് ബാബുവിന് എതിരെ 'അമ്മ'യുടെ നടപടി നാളെ, ശിപാര്‍ശ നല്‍കിയെന്ന് ശ്വേതാ മേനോന്‍

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസില്‍ താരസംഘടനയായ അമ്മയുടെ നടപടി നാളെ ഉണ്ടായേക്കും. ഇത് സംബന്ധിച്ചുള്ള ശിപാര്‍ശ എക്‌സിക്യുട്ടീവിന് കൈമാറിയതായി ഐസിസി അധ്യക്ഷ ശ്വേത മേനോന്‍ പറഞ്ഞു. ‘അമ്മ’യുടെ അവെയ്്ലബിള്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേരും.

കേസില്‍ താരസംഘടന നിയമോപദേശം തേടിയിരിക്കുകയാണ്. സംഭവത്തില്‍ വിജയ് ബാബുവിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശവും റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

അതേ സമയം കേസില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വിദേശത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. നടന് എതിരായ പുതിയ ലൈംഗികാതിക്രമ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ കേസെടുക്കുമെന്നും കമ്മീഷ്ണര്‍ കൂട്ടിച്ചേര്‍ത്തു.