അടിപിടിക്കും രക്തച്ചൊരിച്ചിലിനും കട്ട് ഇല്ല? രാമസിംഹന്റെ 'പുഴ മുതല്‍ പുഴ വരെ' സെന്‍സറിംഗ് കഴിഞ്ഞു

രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്യുന്ന ‘1921: പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. സെന്‍സറിംഗിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയിലെ പ്രസക്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞു എന്നായിരുന്നു സംവിധായകന്റെ പരാതി.

സെന്‍സറിംഗിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെയാണ് ചിത്രം മാര്‍ച്ച് 3ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 189 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

നേരത്തെ ഐവി ശശിയുടെ ‘1921’ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും രാമസിംഹന്‍ ആരോപിച്ചിരുന്നു. മലബാര്‍ സമരത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ അടിപിടിയും രക്തച്ചൊരിച്ചിലും കാണിക്കുന്നുണ്ട്. എന്നാല്‍ ഈ ഭാഗം ഒഴിവാക്കാന്‍ കഴിയില്ല.

ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാല്‍ എന്താകുമെന്ന് ജനങ്ങള്‍ക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല. രസകരമായിട്ടുള്ള തമാശകളാണ് അവര്‍ കാണിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് കോടതി ആ തമാശയൊന്ന് ചോദ്യം ചെയ്യണം എന്നായിരുന്നു രാമസിംഹന്‍ പറഞ്ഞത്.

‘മമധര്‍മ’ എന്ന പേരില്‍ ആരംഭിച്ച ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് രാമസിംഹന്‍ 1921 സിനിമ ചിത്രീകരിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ ‘വാരിയംകുന്നന്‍’ ആഷിഖ് അബു പ്രഖ്യാപിച്ചപ്പോള്‍ ആയിരുന്നു രാമസിംഹന്‍ തന്റെ സിനിമയും പ്രഖ്യാപിച്ചത്. എന്നാല്‍ ആഷിഖ് അബുവും നായകന്‍ പൃഥ്വിരാജും പിന്നീട് സിനിമ ഉപേക്ഷിച്ചു.