വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം, മൊബൈലും മൈക്കും ഉണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥ: സാബുമോന്‍

സോഷ്യല്‍ മീഡിയയില്‍ വരുന്ന സിനിമാ റിവ്യൂകളില്‍ പ്രതികരിച്ച് നടന്‍ സാബുമോന്‍. കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്ന്. വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം എന്നാണ് സാബുമോന്‍ പറയുന്നത്.

‘ഇരട്ട’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സാബുമോന്റെ പ്രതികരണം. ”കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്ന്. വായില്‍ തോന്നിയത് എന്ത് വേണമെങ്കിലും പറയും. പോസിറ്റീവ് ആയ കാര്യങ്ങള്‍ കാണുന്നതിന് പകരം, സോഷ്യല്‍ മീഡിയകളിലെ വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം.”

”അത് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ട്. ഒരു ലോബിയായി പ്രവര്‍ത്തിക്കുകയാണ്. നല്ല റിവ്യുകള്‍ ചെയ്യുന്ന ആളുകള്‍ ഇല്ല എന്നല്ല. ഒരു സിനിമയെ വസ്തുനിഷ്ഠമായി നമുക്ക് വിലയിരുത്താം” എന്നാണ് സാബുമോന്‍ പറഞ്ഞത്.

ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രമാണ് ഇരട്ട. അപ്പു പത്തു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ്, സൈജു വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം രോഹിത് എംജി കൃഷ്ണന്‍ ആണ്.