ദിവസവും അഞ്ച് വേദനസംഹാരി വീതം കഴിച്ചു കൊണ്ടാണ് ഷൂട്ടിംഗിനായി സൈക്കിള്‍ ചവിട്ടിയത്; രജിഷ വിജയന്‍

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഫൈനല്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗിനിടയില്‍ സൈക്കിളില്‍ നിന്ന് വീണ് തനിക്ക് സാരമായി പരിക്കേറ്റെന്ന് മുമ്പ് രജിഷ പറഞ്ഞിരുന്നു. പിന്നീട് ഷൂട്ടിംഗിനായി ദിവസവും അഞ്ച് വേദനാസംഹാരി വരെ കഴിക്കേണ്ടി വന്നുവെന്നാണ് നടി പറയുന്നത്.

ഷൂട്ടിംഗിന്റെ ആദ്യഘട്ടത്തില്‍ തന്നെ സൈക്കിളില്‍ നിന്ന് വീണു. പക്ഷേ, അന്ന് ദൈവം സഹായിച്ച് ഒന്നും പറ്റിയില്ല. രണ്ടാമത്തെ വീഴ്ച ഒരിറക്കത്തില്‍ വെച്ചായിരുന്നു. ടയറിന്റെ ഇടയില്‍ കമ്പ് കുടുങ്ങുകയായിരുന്നു. അത് മനസ്സിലായതോടെ ബ്രേക്ക് പിടിച്ച് അത്യാവശ്യം സുരക്ഷിതമെന്ന് തോന്നിയ ഭാഗത്തേക്ക് ഞാന്‍ വീണു. അല്ലെങ്കില്‍ നട്ടെല്ലിനും തലയ്ക്കും പരിക്കേല്‍ക്കുമായിരുന്നു. കാലിന്റെ മുട്ടിനാണ് പരിക്കുപറ്റിയത്. നല്ല വേദനയുണ്ടായിരുന്നു. റിമോട്ട് ഏരിയയായതു കൊണ്ടുതന്നെ ചെറിയ ആശുപത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചതവിന്റെ വേദനയായിരിക്കുമെന്ന് വിചാരിച്ച് ആശ്വസിച്ചു. ദിവസവും അഞ്ച് വേദനസംഹാരി കഴിച്ചാണ് ഷൂട്ടിംഗിനായി സൈക്കിള്‍ ചവിട്ടിയത്. പിന്നീട് ഷൂട്ടിംഗ് കൊച്ചിയിലേക്ക് ഷിഫ്റ്റായപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പോയി എം. ആര്‍.ഐ. സ്‌കാന്‍ ചെയ്തു. മുട്ടിന്റെ രണ്ട് ലിഗമെന്റില്ലെന്നും ഗുരുതരമാണെന്നും അപ്പോഴാണ് മനസ്സിലായത്. ഉടന്‍ സര്‍ജറി വേണമെന്ന് പറഞ്ഞു. എന്നാല്‍, ഒരാഴ്ച ഷൂട്ട് ബാക്കിയുണ്ടായതിനാല്‍ സര്‍ജറി ചെയ്യാതെ ഷൂട്ട് പൂര്‍ത്തിയാക്കി. സര്‍ജറി ചെയ്താല്‍ അഞ്ചുമാസത്തോളം കിടന്ന് പൂര്‍ണവിശ്രമം വേണം. അതിനാല്‍ തത്കാലം ഫിസിയോ ചെയ്ത് ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കുകയാണ്. ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ രജിഷ പറഞ്ഞു.