എന്റെ ഹൃദയം വേദനിക്കുകയാണ്, അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവരുമെന്നാണ് കരുതിയത്..: രജനികാന്ത്

ക്യാപ്റ്റനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും തിരിച്ചെത്തി രജനികാന്ത്. വിജയകാന്തിന് അനുശോചനം അറിയിച്ച താരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ‘വേട്ടയാന്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയില്‍ ആയിരുന്നു രജനി.

വിജയകാന്തിന്റെ മരണവിവരം അറിഞ്ഞാണ് രജനി തിരിച്ചുവന്നത്. വിജയകാന്തിന് അനുശോചനം അറിയിച്ച് രജനി മാധ്യമങ്ങളോട് സംസാരിച്ചു. ”എന്റെ ഹൃദയം വേദനിക്കുകയാണ്. വലിയ ഇച്ഛാശക്തിയുള്ള ആളായിരുന്നു വിജയകാന്ത്. അവസാനമായി ഞാന്‍ അദ്ദേഹത്തെ ഡിഎംഡികെയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ആയിരുന്നു കണ്ടത്.”

”ആരോഗ്യപ്രശ്‌നങ്ങളുമായി പോരാടിയ ശേഷം അദ്ദേഹം തിരിച്ചു വരുമെന്ന് ഞാന്‍ കരുതി. അദ്ദേഹത്തിന്റെ മരണം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് തീരാനഷ്ടമാണ്. അദ്ദേഹം ആരോഗ്യവാന്‍ ആയിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ ശക്തിയാകുമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുമായിരുന്നു.”

”തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ” എന്നാണ് രജനികാന്ത് പറഞ്ഞത്. അതേസമയം, വിജയകാന്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. ചടങ്ങുകള്‍ വൈകിട്ട് 4.45ന് കോയമ്പോട്ടിലെ ഡിഎംഡികെ ആസ്ഥാനത്ത് നടക്കും.