'മാത്യുവിനോട് ആ അച്ഛൻ ചെയ്ത തെറ്റ് ഞാന്‍ ചെയ്യില്ല'; സിനിമ സമൂഹത്തെ സ്വാധീനിക്കില്ലെന്ന് ആരാണ് പറഞ്ഞത്? 'കാതൽ' അനുഭവം പങ്കുവെച്ച് അമ്മയും മകനും

സമൂഹത്തെ സ്വാധീനിക്കുന്ന ശക്തമായ മാധ്യമമാണ് സിനിമ. കേവലം വിനോദോപാധി എന്ന നിലയിൽ മാത്രമല്ല സിനിമ നിലനിൽക്കുന്നത്. അതിനുമപ്പുറം സിനിമയ്ക്ക് ഒരു ജനതയെ സ്വാധീനിക്കാനും വ്യക്തിയുടെ തിരഞ്ഞെടുപ്പുകളും നിലപാടുകളും രൂപപ്പെടുത്താനും സിനിമ കാരണമാവുന്നുണ്ട്.

ഈ വർഷം പുറത്തിറങ്ങിയതിൽ കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർതണ്ട ഡബിൾ എക്സ്’, വെട്രിമാരന്റെ ‘വിടുതലൈ പാർട്ട് 1’ എന്നീ ചിത്രങ്ങൾ അത്തരത്തിൽ ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമകളാണ്. മലയാളത്തിൽ നിന്നും മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ എന്ന ചിത്രവും അത്തരത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ്.

സ്വവർഗ്ഗ പ്രണയം സംസാരിക്കുന്നത് കൊണ്ട് തന്നെ റിലീസ് ചെയ്ത സമയം തന്നെ നിരവധി പ്രശംസകളാണ് ചിത്രത്തിന് കിട്ടിയിരുന്നത്. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷം വീണ്ടും നിരവധി ആളുകളാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അത്തരത്തിൽ കാതൽ കണ്ട് തന്റെ അമ്മ തനിക്ക് അയച്ച സന്ദേശത്തെ കുറിച്ച് പറയുകയാണ് ഗേ ആയ ശ്രീ കൃഷ്ണ. സിനിമയിൽ മാത്യു എന്ന കഥാപാത്രത്തിന്റെ അച്ഛൻ ചെയ്ത പോലെയൊരു തെറ്റ്, തന്റെ അമ്മ തന്നോട് ആവർത്തിക്കില്ല എന്നാണ്
അമ്മ അയച്ച സന്ദേശത്തിൽ പറയുന്നത് എന്നാണ് ശ്രീ കൃഷ്ണ പറയുന്നത്.

“കാതല്‍ കണ്ടശേഷം എന്റെ അമ്മ എന്നെ വിളിക്കുകയുണ്ടായി. കുറേ നിമിഷങ്ങള്‍ ആശ്വസിപ്പിക്കാനാകാത്ത വിധം കരയുകയായിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു ‘മാത്യുവിനോട് ആ അച്ഛൻ ചെയ്ത തെറ്റ് ഞാന്‍ ചെയ്യില്ല.’ അതാണ് പ്രധാനം. ഈ സിനിമ എന്റെ അമ്മയ്ക്ക് മനസിലാക്കി കൊടുത്തു. നന്ദി ജിയോ ബേബി.” എന്നാണ് ശ്രീ കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സിനിമ സമൂഹത്തെ സ്വാധീനിക്കില്ല എന്ന് പറയുന്ന മണ്ടന്മാർ ഇതൊക്കെ കാണണം എന്നാണ് സോഷ്യൽ മീഡിയയിൽ ശ്രീ കൃഷ്ണയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എല്ലാവരും കുറിക്കുന്നത്.

ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലും  ചിത്രം പ്രദർശിപ്പിച്ചിരുന്നു. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക ചിത്രത്തിലെത്തിയത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ഒരൊറ്റ സിനിമകൊണ്ട് ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനാണ് ജിയോ ബേബി. അത്തരത്തിൽ പ്രമേയത്തിലെ വ്യത്യസ്തകൊണ്ട് ചർച്ചയായ കാതൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

മമ്മൂട്ടിയെ കൂടാതെ ജ്യോതികയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം.