ചാക്കോച്ചന്‍ എപ്പോഴും കരുത്തായി കൂടെ ഉണ്ടായിരുന്നു എങ്കിലും കരഞ്ഞു പോയ അവസരങ്ങളുണ്ടായിട്ടുണ്ട്: പ്രിയ

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും ഒരു കുഞ്ഞ് ജനിച്ചത്. ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്. പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ആരാധകര്‍ ആഘോഷമാക്കി. ഇപ്പോള്‍ കുഞ്ചാക്കോയുടെയും പ്രിയയുടെും ലോകം കുഞ്ഞ് ഇസയാണ്. ചാക്കോച്ചന്‍ എപ്പോഴും കരുത്തോടെ കൂടെ ഉണ്ടായിരുന്നു എങ്കിലും കരഞ്ഞുപോയ അവസരങ്ങളുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് പ്രിയ.

“പോസിറ്റീവ് എനര്‍ജി തന്നുകൊണ്ട് ചാക്കോച്ചന്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നു. എങ്കിലും കരഞ്ഞു പോയ അവസരങ്ങളുണ്ടായിട്ടുണ്ട്. ചില പിറന്നാള്‍ ആഘോഷങ്ങള്‍ക്കു പോകുമ്പോള്‍ മനസ്സിനെ എത്ര ശാന്തമാക്കി വെയ്ക്കാന്‍ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേല്‍പിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞു പോയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വലിയ കൂളിംഗ് ഗ്ലാസ് വെയ്ക്കും. “പോയതിനെക്കാള്‍ ജാടയ്ക്കാണല്ലോ തിരിച്ചു വരുന്നതെന്ന്” പലരും ഓര്‍ത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവര്‍ കാണില്ലല്ലോ.”

“ചിലരുടെ ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും നമ്മളെ എത്ര മുറിവേല്‍പിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. മലയാളികളില്‍ ചിലരുടെ പൊതുസ്വഭാവമാണിത്. ഇങ്ങനെയുള്ളവര്‍ ദയവായി ഒരു കാര്യം ഓര്‍ക്കണം, കുഞ്ഞെന്ന സ്വപ്നത്തിനായി നീറി നില്‍ക്കുന്നവരെ സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുത്.” വനിതയുമായുള്ള അഭിമുഖത്തില്‍ പ്രിയ പറഞ്ഞു.

ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് ജനിച്ചത്. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ച് താനൊരു അച്ഛനായെന്ന വാര്‍ത്ത കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. 14 വര്‍ഷം കാത്തിരുന്നു കിട്ടിയ കുഞ്ഞിന് ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞ് ഇസയുടെ മാമ്മോദീസ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു.