'കടുവ' അപകീര്‍ത്തിപ്പെടുത്തും; പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത് കോടതി

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ റിലീസ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് എറണാകുളം സബ് കോടതി. സിനിമ റിലീസ് ചെയ്താല്‍ തനിക്കും കുടുംബത്തിനും അപകീര്‍ത്തി ഉണ്ടാക്കുമെന്ന് ആരോപിച്ച് പാല സ്വദേശിയായ ജോസ് കുറുവിനാക്കുന്നേല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.

ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കോടതി വിലക്കി. സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുറുവാച്ചന്‍ തന്റെ ജീവചരിത്രമാണെന്നും അത് പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

ഹര്‍ജി തീര്‍പ്പാക്കും വരെ മലയാള സിനിമയായ കടുവ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി. സോഷ്യല്‍ മീഡിയയിലും ഒ.ടി.ടിയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.

കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്രോ ഡാഡി, തീര്‍പ്പ്, ജനഗണമന തുടങ്ങി നിരവധി ചിത്രണങ്ങളാണ് പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

നേരത്തെയും ചിത്രം വിവാദങ്ങളില്‍ പെട്ടിരുന്നു. ഷൂട്ടിംഗിനു മുമ്പേ ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞരുന്നു. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ കടുവയുടെ കഥയും കഥാപാത്രത്തെയും പകര്‍ത്തിയതാണ് ഈ ചിത്രമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.