ഞാന്‍ എന്ത് ചെയ്യണമെന്ന് ആരും പറയണ്ട..; മുന്‍വൈരാഗ്യം വിഷയമാക്കി 'അനിമല്‍' സംവിധായകന്‍, പാര്‍വതിക്കെതിരെ സന്ദീപ് റെഡ്ഡി

‘അനിമല്‍’ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയും നടി പാര്‍വതി തിരുവോത്തും നേര്‍ക്കുനേര്‍. സംവിധായകന്റെ ‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിംഗ്’ എന്നീ സിനിമകള്‍ക്കെതിരെ പാര്‍വതി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക.

‘ജോക്കര്‍’ എന്ന ഹോളിവുഡ് ചിത്രം അക്രമത്തെ ആഘോഷിക്കുന്നില്ലെന്നും, എന്നാല്‍ കബീര്‍ സിംഗ് അതിനെ മഹത്വവല്‍ക്കരിക്കുന്നു എന്ന നടിയുടെ പ്രതികരണം കേട്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് സന്ദീപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

”മലയാളത്തില്‍ ഒരു നടിയുണ്ട്. അവരുടെ പേര് പാര്‍വതി തിരുവോത്ത് എന്നാണെന്ന് കരുതുന്നു. ജോക്കര്‍ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നില്ലെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരു ഗാനം കേട്ട് ജോക്കര്‍ ഏണിപ്പടിയില്‍ നിന്നും ഡാന്‍സ് കളിക്കുമ്പോള്‍ അത് മഹത്വവല്‍ക്കരണമായി അവര്‍ക്ക് തോന്നിയില്ല.”

”എനിക്ക് അത് ഞെട്ടലുളവാക്കി. ഒരു നല്ല നടിയായ അവര്‍ക്ക് ജോക്കര്‍ ആക്രമണത്തെ മഹത്വവല്‍ക്കരിക്കാതെ തോന്നുകയും കബീര്‍ സിങ്ങ് മഹത്വവല്‍ക്കരിക്കുന്നതുമായി തോന്നിയാല്‍ പൊതു സമൂഹത്തില്‍ നിന്നും നാമെന്താണ് പ്രതീക്ഷിക്കേണ്ടത്” എന്നായിരുന്നു സന്ദീപ് റെഡ്ഡി പറയുന്നത്.

ഇതിന് പിന്നാലെ സംവിധായകന്റെ പേര് പറയാതെ മറുപടിയുമായി പാര്‍വതിയും രംഗത്തെത്തി. ”ഒരു അടിക്കുറിപ്പ് എഴുതുക, അല്ലെങ്കില്‍ വോട്ടെടുപ്പില്‍ പങ്കാളിയാകുക, സന്തോഷം” എന്ന കുറിപ്പോടെ ചില സെല്‍ഫികളാണ് പാര്‍വതി പങ്കുവച്ചത്. ഈ ഫോട്ടോകളില്‍ ഒന്നില്‍ ‘ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത്’ എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്.

2019ല്‍ ആയിരുന്നു പാര്‍വതി കബീര്‍ സിംഗിനെതിരെ പ്രതികരിച്ചത്. അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണ്. എന്നാല്‍ ജോക്കറില്‍ വാക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ച കഥാപാത്രത്തോട് സഹതാപം തോന്നിും അക്രമത്തെ മഹത്വവത്കരിക്കുന്ന രീതിയലല്ല ആ കഥാപാത്രം എന്നായിരുന്നു പാര്‍വതി പറഞ്ഞത്.