'ബൊമ്മനും ബെല്ലയും' ഓസ്‌കര്‍ തിളക്കത്തില്‍; 'ദ എലിഫന്റ് വിസ്പറേഴ്‌സ്' മനുഷ്യന്റെയും ആനയുടെയും കഥ

മനുഷ്യന്‍ ആനയെ മെരുക്കി വളര്‍ത്താന്‍ തുടങ്ങിയിട്ട് കുറേ കാലമായി. മനുഷ്യന്റെ ഒരുപാട് ഇരട്ടി വലുപ്പവും ഭാരവുമുള്ള, മറ്റ് ജീവികളേക്കാള്‍ ബുദ്ധികൂര്‍മ്മതയുമുള്ള ആനയെ ഒരു തോട്ടിയുടെ തുമ്പത്ത് നിര്‍ത്തുന്ന വിദ്യ മനുഷ്യന്‍ കണ്ടുപിടിച്ചത് എങ്ങനെയാണെന്ന് അറിയില്ല. പക്ഷെ കാര്‍തികി ഗൊണ്‍സാല്‍വെസിന്റെ ദ എലിഫന്റ് വിസ്പറേഴ്‌സ് (The Elephant Whisperers) എന്ന ഡോക്യുമെന്ററി പറയുന്നത് മനുഷ്യരും ആനകളും തമ്മിലുള്ള ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും കഥയാണ്. 95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടായിരുന്നു. അതിലാദ്യത്തേതാണ് ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രത്തിന് ഓസ്‌കര്‍ ലഭിച്ചത്.

തമിഴ്‌നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ബൊമ്മനും ബെല്ലിയും രഘുവും തമ്മിലുള്ള ആത്മ ബന്ധത്തിനൊപ്പം പ്രകൃതി സൗന്ദ്യരവും മനോഹരമായി അടയാളപ്പെടുത്തിയ ചിത്രം.

തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെല്ലിയും. കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ചവരാണ് രണ്ടുപേരും. ഇവരുടെ ജീവിതകഥയാണ് ദ എലിഫന്റ് വിസ്പറേഴ്സ്. ആദ്യ ഭര്‍ത്താവിന്റെയും മകളുടെയും മരണ ശേഷം ആനകളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ബെല്ല ആനക്കുട്ടികളുടെ സംരക്ഷണ ജോലി ചെയ്യുന്ന ഏക വനിതയാണ്. സ്വന്തം മക്കളെപ്പോലെയാണ് ബെല്ലയും ബൊമ്മനും കുട്ടിയാനകളെ സംരക്ഷിക്കുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും കേരളത്തിലും കര്‍ണാടകയിലുമായാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ആന സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് മുതുലമയിലെ തേപ്പക്കാട്. കഴിഞ്ഞ 140 വര്‍ഷമായി കാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന ആനകളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.

‘ഹാലൗട്ട്’, ‘ഹൗ ഡു യു മെഷര്‍ എ ഇയര്‍’ എന്നീ ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ദ എലിഫന്റ് വിസ്പറേഴ്‌സ് ഓസ്‌കര്‍ നേടിയത്. ഗുനീത് മോംഗ ആണ് നിര്‍മാണം. പുരസ്‌കാരം നിറവില്‍ നില്‍ക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.

ഓസ്‌കര്‍ അവാര്‍ഡ്‌സില്‍ ഇത്തവണ ഇന്ത്യയ്ക്ക് ഇരട്ടി തിളക്കമാണ്. ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിലൂടെ എം എം കീരവാണിയും ഓസ്‌കര്‍ വേദിയില്‍ തിളങ്ങി. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിയെ തേടി ഓസ്‌കര്‍ പുരസ്‌കാരം എത്തുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.