നാഷണല്‍ ഫിലിം അവാര്‍ഡ്: സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമ; ജോജുവിനും സാവിത്രിക്കും പ്രത്യേക ജൂറി പരാമര്‍ശം

66-ാമത് നാഷണല്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. മികച്ച മലയാള സിനിമയായി സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടു. ജോസഫിലെ അഭിനയത്തിന് നടന്‍ ജോജു ജോര്‍ജ്ജിനും സുഡാനി ഫ്രം നൈജീരിയിലെ അഭിയനത്തിന് നടി സാവിത്രി ശ്രീധരനും പ്രത്യേക ജൂറി പരാമര്‍ശം. അതേസമയം ഈ വര്‍ഷത്തെ സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തരാഖണ്ഡ് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി 31 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുക. 490 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിരുന്നത്.

മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്). മികച്ച പ്രൊഡക്ഷ ഡിസൈന്‍: കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍). മികച്ച സഹനടി: സുരേഖ സിക്രി (ബദായ് ഹോ). മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാന്‍. ജനപ്രിയ ചിത്രം: ബദായ് ഹോ.

നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 നായിരുന്നു തിയേറ്ററില്‍ എത്തിയത്. മലപ്പുറത്തിന്റെ നന്മയെയും കാല്‍പ്പന്ത് ആവേശത്തെയും ആവോളം പകര്‍ത്തിയ ചിത്രം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും അഞ്ച് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു.