നന്‍പകല്‍ നെറ്റ്ഫ്‌ലിക്‌സില്‍; മമ്മൂട്ടിയെയും ലിജോയെയും പ്രശംസിച്ച് പ്രേക്ഷകര്‍

മമ്മൂട്ടി ലിജോ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് നെറ്റ്ഫി്‌ല്ക്‌സില്‍ മികച്ച പ്രതികരണം. ലിജോയുടെ സംവിധാന മികവിനെ പ്രശംസിക്കുന്നതിനൊപ്പം മമ്മൂട്ടിയെയും അഭിനന്ദിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമാപ്രേമിയെ സംബന്ധിച്ച് തീര്‍ച്ഛയായും മിസ് ചെയ്യരുതാത്ത അനുഭവമെന്നാണ് കമന്റുകള്‍ വരുന്നത്.

നന്‍പകല്‍ നേരത്ത് മയക്കം എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ട്വിറ്ററില്‍ എത്തിയിട്ടുള്ളത്.

മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങള്‍ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് കയറുന്നു. തുടര്‍ന്ന് ആ ഗ്രാമത്തില്‍ താമസിച്ചിരുന്ന സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജീവിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ നിര്‍മ്മിച്ചത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.