'വാരിയംകുന്നന്‍' ചരിത്രത്തോട് നീതി പുലര്‍ത്തണം; നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ബി.ജെ.പി

മലബാര്‍ കലാപം പ്രമേയമാക്കി ഒരുങ്ങുന്ന “വാരിയംകുന്നന്‍” ചിത്രത്തിന് മുന്നറിയിപ്പ് നല്‍കി ബിജെപി. സിനിമാചരിത്രത്തോട് നീതി പുലര്‍ത്തണം ഇല്ലെങ്കില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞത്. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ പൂര്‍ണമായും അതിനോട് നീതി പാലിക്കണം. ഇത് സിനിമ നിര്‍മ്മിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും എം.ടി.രമേശ് പറഞ്ഞു.

ചിത്രം പ്രഖ്യാപിക്കപ്പെട്ടതോടെ വിവാദങ്ങളാണ് സിനിമാരംഗത്ത് ഉയരുന്നത്. ഇത് മാപ്പിള ലഹളയാണ് സ്വതന്ത്ര സമരമല്ല, ചിത്രത്തില്‍ നിന്നും പിന്‍മാറണം എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങളാണ് പൃഥ്വിരാജിന് നേരെ ഉയരുന്നത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, മല്ലിക സുകുമാരന്‍ എന്നിവര്‍ക്ക് നേരെയും സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

അതേസമയം, വാരിയംകുന്നന്‍ കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയുമുള്ള 3 സിനിമകള്‍ കൂടിയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് “ദ ഗ്രേറ്റ് വാരിയംകുന്നന്‍” എന്നാണ്.

“ഷഹീദ് വാരിയം കുന്നന്‍” എന്ന പേരിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ചിത്രം ഒരുക്കുന്നത്. വാരിയംകുന്നനെ നായകനാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബര്‍ ഒരുക്കുന്ന “1921” എന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് വാരിയംകുന്നന്.