'കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്നവരാണ് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്'; നിഖിലയ്ക്ക് വിമര്‍ശനം

കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളില്‍ ഭക്ഷണം നല്‍കുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് നടി നിഖില വിമല്‍ നടത്തിയ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും പലരും രംഗത്തെത്തന്നുണ്ട്. നിഖിലയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് മൃദുലാദേവി എസ്. കറിവേപ്പില പറിക്കാന്‍ പോലും ആര്‍ത്തവം തീരാനായി നോക്കുന്നവരാണ് മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത് എന്നാണ് മൃദുല പറയുന്നത്.

മൃദുലാദേവിയുടെ കുറിപ്പ്:

നേരെ ചൊവ്വേ കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന പിഎച്ച്ഡി ക്കാരായ ഹിന്ദു സ്ത്രീകള്‍ ആണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്. വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹു കാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരില്‍ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കില്‍ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാര്‍ കണ്ണൂരിലെ മുസ്ലിം സ്ത്രീകളെ നോക്കി വിലപിക്കുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ കണ്ണൂരിലെ അടുക്കളയൊഴിച്ചു ബാക്കി ഇന്ത്യയില്‍ മുഴുവന്‍ വികസിച്ചു വിലസി നടക്കുന്ന പെണ്ണുങ്ങളെ മുട്ടിയിട്ട് നടക്കാന്‍ മേല.

അല്ലയോ നിഖില വിമല്‍, താങ്കള്‍ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാര്‍ക്കി അഡ്രസ് ചെയ്യുന്നില്ല. മുസ്ലിം സ്ത്രീകള്‍ക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഹിന്ദു സമുദായത്തിലുള്ള സ്ത്രീകള്‍ക്കില്ല എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഹിന്ദു മതത്തിലുള്ള തരം തിരിച്ച അസമത്വം (ഗ്രേഡഡ് ഇന്‍ ഈക്വലിറ്റി ) ഇസ്ലാം മതത്തിലില്ല. ഇടതുപക്ഷക്കാരിക്കു ചുണയുണ്ടോ വാ തുറക്കാന്‍ ഉണ്ടാവില്ല. വിക്ടിം ആകുവാന്‍ ഞങ്ങള്‍ ഇവിടെ ഉണ്ടല്ലോ. അരീക്കോട് ആതിരയെ അച്ഛന്‍ കുത്തിക്കൊന്നത് അടുക്കളപ്പുറത്തിരുന്ന് ഭക്ഷണം കഴിച്ചതിനല്ല പട്ടാളക്കാരനായിട്ടും പട്ടികജാതിക്കാരന്‍ വരന്‍ ആയി വന്നതുകൊണ്ടാണ്.

തേങ്കുറുശ്ശി അനീഷിനെ ഭാര്യവീട്ടുകാര്‍ കുത്തിക്കൊന്നത് അനീഷ് പട്ടികജാതിക്കാരന്‍ ആയതുകൊണ്ടാണ്.. സ്വന്തം പെണ്ണുങ്ങളുടെ വയറ്റില്‍ ദലിത് ഭ്രൂണം പിറക്കാതിരിക്കുവാന്‍ വേണ്ടി സ്വന്തം മക്കളെയോ,അവരുടെ ഭര്‍ത്താവിനെയോ തല്ലിക്കൊല്ലുന്ന അസമത്വം നിര്‍ത്തിയിട്ട് പോരേ അടുക്കളയില്‍ ഇരിക്കുന്നവരെ അകത്തു കയറ്റേണ്ടത്.ജീവിച്ചിരുന്നാലല്ലേ അടുക്കളയിലോ,അകത്തോ ഇരിക്കുവാന്‍ കഴിയു.

ആദ്യം അവരവരിടങ്ങളിലെ കോല്‍ എടുത്തിട്ട് പോരേ കണ്ണൂര്‍ മുസ്ലിം സ്ത്രീകളുടെ കരട് എടുക്കേണ്ടത്.ഒരു പാര്‍ട്ടിയുടെ സപ്പോര്‍ട് ഉള്ളത് കൊണ്ട് വിളമ്പേണ്ടതല്ല ‘ഇന്റര്‍ സെക്ഷണല്‍ ഫെമിനിസം ‘ വിവേചനത്തിന്റെ വ്യത്യസ്തഅടരുകള്‍ എന്തെന്നറിയാത്തവര്‍ താങ്കളെപ്പോലുള്ള സ്യൂഡോ ഫെമിനിസ്റ്റുകളെ താലോലിക്കും.. ഇന്റര്‍സെക്ഷണല്‍ ഫെമിനിസം അതു സപ്പോര്‍ട് ചെയ്യില്ല. അതിന് മള്‍ട്ടിപ്പില്‍ റീസണ്‍ ഉണ്ട്.