മലയാളിയും നെഞ്ചോട് ചേര്‍ത്ത ഈണങ്ങള്‍; പുതുചരിത്രം സൃഷ്ടിച്ച് എം.എം കീരവാണി

കര്‍ണാടക സംഗീതത്തിലെ ഒരു രാഗമാണ് കീരവാണി. ഇപ്പോള്‍ ഇന്ത്യന്‍ സംഗീതത്തിന് ലോക വേദിയിലെ മേല്‍വിലാസമായി മാറിയിരിക്കുകയാണ് എം.എം കീരവാണി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് ശേഷം ഓസ്‌കര്‍ പുരസ്‌കാരവും ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം.

1990ല്‍ കല്‍ക്കി എന്ന ചിത്രത്തിലൂടെയാണ് കീരവാണി സ്വതന്ത്ര സംഗീതജ്ഞനായി മാറിയത്. എന്നാല്‍ ആ സിനിമ റിലീസ് ചെയ്തില്ല, പാട്ടുകളും അധികം ശ്രദ്ധ നേടാതെ പോയി. തുടര്‍ന്ന് സംവിധായകന്‍ രാജമൗലിയുടെ ‘മനസ്സു മമത’ എന്ന ചിത്രത്തിന വേണ്ടി പാട്ടുകള്‍ ഒരുക്കി. ഇതാണ് കീരവാണിയുടെ ആദ്യ റിലീസ് സിനിമയായി കണക്കാക്കുന്നത്.

രാം ഗോപാല്‍ വര്‍മ്മയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ക്ഷണ നിമിഷം (1991) ആണ് കീരവാണിയെ ശ്രദ്ധിക്കപ്പെടുന്ന സംഗീത സംവിധായകനാക്കി മാറ്റിയത്. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാവുകയും ദക്ഷിണേന്ത്യയിലെ മറ്റു ഇന്‍ഡസ്ട്രികളില്‍ നിന്ന് കീരവാണിക്ക് ഓഫറുകള്‍ ലഭിക്കാനും തുടങ്ങി.

വിവിധ ഭാഷകളിലായി 220ല്‍ ഏറെ ചിത്രങ്ങള്‍ക്കാണ് കീരവാണി ഈണം പകര്‍ന്നത്. മലയാള സിനിമ മേഖലയ്ക്കും ഇത് അഭിമാന നിമിഷമാണ്. മലയാള സിനിമയ്ക്കായുള്ള കീരവാണിയുടെ സംഭാവനയും വളരെ വലുതാണ്. മൂന്ന് മലയാള ചിത്രങ്ങള്‍ക്കാണ് കീരവാണി സംഗീതം നല്‍കിയിട്ടുള്ളത്.

നീലഗിരി, സൂര്യമാനസം, ദേവരാഗം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഈ മഹാപ്രതിഭയാണ്. സിനിമയുള്ളിടത്തോളം ആളുകള്‍ മറക്കാത്ത ഗാനങ്ങളാണ് ഈ ചിത്രങ്ങളിലേത്. അന്നമയ്യ പോലുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്കിലെ പിന്നണി ഗാന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായി കീരവാണി മാറി.

Read more

ഈസ് രാത് കി സുബഹ് നഹിന്‍, സുര്‍ ദ മെലഡി ഓഫ് ലൈഫ്, സഖ്ം, സായ, ജിസം, ക്രിമിനല്‍, സ്‌പെഷ്യല്‍ 26, റോഗ്, പഹേലി തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു. രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളായ ബാഹുബലി രണ്ട് ഭാഗങ്ങള്‍ക്കും സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയതും കീരവാണിയാണ്.