'മേപ്പടിയാന്‍' ബിസിനസ് ഒമ്പത് കോടി; ലാഭം നാല് കോടിയെന്ന് റിപ്പോര്‍ട്ടുകള്‍

‘മേപ്പടിയാന്‍’ നേടിയത് വലിയ വിജയമെന്ന് റിപ്പോര്‍ട്ടുകള്‍ . ഉണ്ണി മുകുന്ദന്‍ എന്റര്‍ടെയ്‌ന്‍െമന്റ്‌സ് നിര്‍മിച്ചിരിക്കുന്ന ചിത്രം ബിസിനസ് തലത്തില്‍ ആകെ നേടിയത് 9.02 കോടിയാണ്. നാല് കോടിയിലേറെ ലാഭമാണ് ഉണ്ണിമുകുന്ദന്റെ സ്വന്തം നിര്‍മാണക്കമ്പനി ആദ്യ നിര്‍മാണ സംരംഭത്തിലൂടെ സ്വന്തമാക്കിയത്.

ജനുവരി 14 ന് കേരളത്തിലെ പ്രദര്‍ശനശാലകളില്‍ റിലീസിനെത്തിയ മേപ്പടിയാന്‍ ഇതിനോടകം തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി കലക്ട് ചെയ്തുകഴിഞ്ഞു. കോവിഡ് സി കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. കേരള ഗ്രോസ് കലക്ഷന്‍ 5.1 കോടിയാണ്. ജിസിസി കലക്ഷന്‍ ഗ്രോസ് 1.65 കോടിയും.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് -റീമേക്ക് റൈറ്റ്സുകളും വിറ്റുപോയിട്ടുണ്ട്. ഈയിനത്തില്‍ മാത്രം രണ്ട് കോടി രൂപയാണ് ലഭിച്ചത്. സാറ്റ്ലൈറ്റ്- ഒടിടി റൈറ്റ്സുകളും വിറ്റുപോയിട്ടുണ്ട്. ഒടിടി റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കി. ഓഡിയോ റൈറ്റ്സ് ഇനത്തില്‍ ലഭിച്ച 12 ലക്ഷം ഉള്‍പ്പെടെ മേപ്പടിയാന്‍ ആകെ സ്വന്തമാക്കിയത് 9.02 കോടി രൂപയാണ്. പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി അടക്കം മേപ്പടിയാന് ചെലവായത് 5.5 കോടി രൂപയും.

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പകുതിപേര്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും ഇത്രയും ഉയര്‍ന്ന ഷെയര്‍ നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.