'മാസ്റ്റര്‍' ചോര്‍ന്ന സംഭവം: 400 വെബ്‌സൈറ്റുകള്‍ നിരോധിച്ചു, നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി

നാളെ റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം “മാസ്റ്റര്‍” ചോര്‍ന്ന സംഭവത്തില്‍ നിര്‍ണായക ഇടപെടലുകളുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകള്‍ ഹൈക്കോടതി നിരോധിച്ചു. വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍, എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

മാസ്റ്ററിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. വിജയ്‌യുടെ ഇന്‍ട്രോ, ക്ലൈമാക്‌സ് രംഗങ്ങളടക്കമുള്ള പ്രധാനപ്പെട്ട സീനുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിതരണകാര്‍ക്കായി നടത്തിയ ഷോയില്‍ നിന്നാണ് രംഗങ്ങള്‍ ചോര്‍ന്നത് എന്നാണ് സംശയം. സിനിമയിലെ ഭാഗങ്ങള്‍ ആരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കരുതെന്നു സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചു.

“”ഒന്നര വര്‍ഷത്തെ അദ്ധ്വാന ഫലമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ ചിത്രം തിയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവു ചെയ്ത് ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണം”” എന്നാണ് ലൊകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പത്തു മാസത്തിന് ശേഷം കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമായാണ് മാസ്റ്റര്‍ എത്തുന്നത്.