'മിന്നല്‍ മുരളിയെ അവഗണിച്ചവരോട് പുച്ഛം മാത്രം' ഇത് പുരസ്‌കാര സംഹിതയ്ക്ക് പോലും അപമാനകരം ; കുറിപ്പുമായി കലാ സംവിധായകന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മിന്നല്‍ മുരളിയെ പൂര്‍ണമായും അവഗണിച്ചുവെന്ന് കലാസംവിധായകന്‍ മനു ജഗദ്. ഒടിടി റിലീസിന്റെ പേരില്‍ ചിത്രത്തെ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തില്‍ പുച്ഛം മാത്രമാണെന്ന് മനു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ലോകശ്രദ്ധ പിടിച്ചു പറ്റിയ സിനിമയുടെ സംവിധായകനായ ബേസില്‍ ജോസഫിന്റെ കഠിനാദ്ധ്വാനവും പരിശ്രമമവും കണ്ടില്ലെന്നു നടിച്ചത് അപലപനീയമാണെന്നും അദ്ദേഹം പറയുന്നു. മിന്നല്‍ മുരളിയുടെ കലാസംവിധാനം നിര്‍വഹിച്ചത് മനുവായിരുന്നു.

മനു ജഗദിന്റെ വാക്കുകള്‍:

”വിവാദമല്ല ..അപേക്ഷയുമല്ല ..

ഒരു പയ്യന്‍സ് ഇമേജില്‍ നിന്ന് ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടാനിടയായ ഒരു സിനിമയുടെ വക്താവായി മാറുക. ലോക സിനിമകളില്‍ കോടികളുടെ മുതല്‍മുടക്കില്‍ എത്രയോ സൂപ്പര്‍ ഹീറോയിസം, സൂപ്പര്‍ പവര്‍ സിനിമകള്‍ ലോകക്ലാസ്സിക്കുകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ കേരളം പോലുള്ള ഒരു കുഞ്ഞന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് കൊണ്ട് നമ്മുടെ നാട്ടിലും ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാമെന്നും അതിലൂടെ ലോകശ്രദ്ധതന്നെ പിടിച്ചു പറ്റാനാവുമെന്നും തെളിയിച്ച ബേസില്‍ എന്ന ചെറുപ്പക്കാരന്റെ ആ ചങ്കൂറ്റത്തെ കേവലം ഒടിടി റിലീസിങിന്റെ പേരില്‍ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തില്‍ പുച്ഛം മാത്രം.

അങ്ങനൊരു റിലീസിങ് അദ്ദേഹത്തിന്റെ കുഴപ്പമല്ലല്ലോ. കൊറോണ എന്നൊരു വ്യാധി ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ചതല്ലേ. ഈ പറയുന്ന വിധികര്‍ത്താക്കളുള്‍പ്പെടെ വീടുകളില്‍ 4 ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞവരല്ലേ. ഒടിടി റിലീസിങ് ആയിട്ടുപോലും മറ്റൊരു സിനിമയ്ക്കും കിട്ടാത്ത ഒരു വരവേല്‍പാണ് ലോകമങ്ങോളം മിന്നല്‍ മുരളി എന്ന സിനിമയ്ക്കു സംഭവിച്ചത്. സിനിമയിലും അല്ലാതെയും ഉള്ള എത്രയോ പ്രശസ്തരാണ് ഈ സിനിമയെ കുറിച്ച് സംസാരിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തത്. എന്നിട്ടും മലയാള സിനിമയുടെ ഒരു അഭിമാനമായ ഒരു പുരസ്‌കാരവേദിയില്‍ ആ സിനിമയ്‌ക്കോ അതിന്റെ സംവിധായകനോ സ്ഥാനമില്ല എന്നത് ഈ പുരസ്‌കാരസംഹിതയ്ക്കു പോലും അപമാനകരമാണ്.

ആരെയും തൃപ്തിപ്പെടുത്താനുള്ള ചടങ്ങായി മാറാതെ അര്‍ഹിച്ചവര്‍ക്കു കണ്ണ് തുറന്നു കൊടുക്കാന്‍ പറ്റണം. എന്നാലേ പുരസ്‌കാരങ്ങള്‍ക്ക് പൂര്‍ണത വരൂ. പറ്റിയാല്‍ ജനകീയമാക്കൂ. ഓണ്‍ലൈന്‍ വോട്ടിങ് പോലെ വിശ്വസനീയമായ ഒരു നിലപാടില്‍ എത്തട്ടെ വരും കാലങ്ങളില്‍ എന്ന് നമുക് ആശ്വസിക്കാം. മിന്നല്‍ മുരളിയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പലരും ഇവിടെ നിശബ്ദരായി കാണുന്നു. ഇന്ത്യന്‍ സിനിമാലോകത്തു തന്നെ ആരും തന്നെ കൈവയ്ക്കാന്‍ മടിക്കുന്ന, വളരെയധികം ചാലഞ്ചിങ് ആയുള്ള എന്നാല്‍ ആരും കൊതിക്കുന്ന ഒരു സിനിമയെ തന്റെ പരിമിതികള്‍ വെച്ചുകൊണ്ടുതന്നെ ബേസില്‍ ജോസഫ് അങ്ങേയറ്റം മഹത്തരമാക്കി എന്നതിന്റെ തെളിവായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമില്‍ മിന്നല്‍ മുരളി എന്ന സിനിമയ്ക്കു ലോകം മുഴുവന്‍ തന്ന വരവേല്‍പ്. അതിലും വലിയ ഒരു ജനപ്രിയതയാണോ ഈ സംസ്ഥാന അവാര്‍ഡ് നിഷേധനത്തിലൂടെ ഇല്ലാതാവുന്നത്. ഒരിക്കലുമില്ല.

ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ ഈ കഠിനാദ്ധ്വാനം ആ പരിശ്രമം, അതിനെ കണ്ടില്ലെന്നു നടിച്ചത് വളരെ അപലപനീയം തന്നെ. എത്രയോ ദിവസത്തെ കഠിനാധ്വാനവും, തൊഴിലിനോടുള്ള ആത്മാര്‍ഥതയും കൊണ്ടാണ് ‘ മിന്നല്‍ മുരളി ‘ പോലുള്ള ഒരു സിനിമ അദ്ദേഹത്തിന് ചെയ്യാന്‍ പറ്റിയത് എന്നത് ആ സിനിമയിലെ ഒരംഗം എന്ന നിലയ്ക്ക് എനിക്ക് പറയാന്‍ കഴിയും.

ഏറെ പ്രശംസകള്‍ തന്റെ കഥാപാത്ര മികവിലൂടെ ഏറ്റുവാങ്ങിയ ഗുരുസോമസുന്ദരം. ഒരല്പം പിഴച്ചാല്‍ എന്തും സംഭവിക്കാം എന്നുള്ളൊരു നൂല്‍പ്പാലത്തിലൂടെ പോയെങ്കിലും പെര്‍ഫോമന്‍സ് മാത്രം കൊണ്ട് ഒരു സാധാരണ മനുഷ്യന്‍ അസാധാരണ മനുഷ്യനായി മാറുന്ന ഒരു കാഴ്ചയാണ് ഷിബു എന്ന കഥാപാത്രത്തിലൂടെ ഗുരു സോമസുന്ദരം കാഴ്ച വച്ചത്. അദ്ദേഹവും ഇവിടെ പരിഗണിക്കപ്പെടാമായിരുന്നു എന്ന് തോന്നി. കാഴ്ച്ചയില്‍ സാധാരണക്കാരനായ അദ്ദേഹത്തെ ഇങ്ങനൊരു സൂപ്പര്‍ ഹീറോയുടെ വില്ലനായി അവതരിപ്പിക്കാന്‍ ബേസില്‍ കാണിച്ച കോണ്‍ഫിഡന്‍സും വിസ്മരിക്കാനാവുന്നതല്ല.

Read more

ജനങ്ങള്‍ കാണുന്നതിനും മുന്നേ ( റിലീസ് പോലും ആവാത്ത ) സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ കാണിക്കുന്ന ഈ വ്യഗ്രത ലോകം അംഗീകരിച്ചൊരു സിനിമയ്ക്കു നല്‍കാന്‍ …അംഗീകരിക്കാന്‍ … വരും കാലങ്ങളില്‍ കഴിയട്ടെ ..ഇവിടെ തള്ളിക്കളഞ്ഞെങ്കിലും , ഇതിനു സമാനമോ ,അതിലും വലുതോ ആയ അംഗീകാരങ്ങള്‍ മിന്നല്‍ മുരളി എന്ന സിനിമയിലൂടെ തന്നെ സംവിധായകന്‍ ബേസിലിനെ തേടി എത്തട്ടെയെന്നു.. ആഗ്രഹിക്കുന്നു. പ്രാര്‍ഥിക്കുന്നു.’