മാർക്കറ്റ് വാല്യു ഇല്ലെന്ന കാരണത്താൽ നഷ്ടമായ സിനിമ സൗബിനിലേക്ക് പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന മണികണ്ഠന്‍; വൈറല്‍ കുറിപ്പ്

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളുകൾക്ക് സുപരിചിതനായ നടനാണ് മണികണ്ഠൻ ആചാരി. മാർക്കറ്റ് വാല്യു ഇല്ലെന്ന കാരണത്താൽ തനിക്ക് നഷ്ടമാകുന്ന അവസരങ്ങളെക്കുറിച്ച് അദ്ദേഹം പറ‍ഞ്ഞ വാക്കുകൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിനിടെ ഇലവിഴാ പൂഞ്ചിറ എന്ന സിനിമ ആദ്യം തനിക്ക് ലഭിച്ച അവസരമായിരുന്നുവെന്നും എന്നാൽ മാർക്കറ്റ് വാല്യുവില്ലാത്തതിനാൽ സൗബിനെ തേടി പോവുകയായിരുന്നുവെന്നുമാണ് മണികണ്ഠൻ പറഞ്ഞത്. ഇപ്പോഴിതാ മണികണ്ഠനെക്കുറിച്ച് ഒരു ആരാധകൻ സോഷ്യൽ മീഡിയ വഴി പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുകുന്നത്.

മണികണ്ഠൻ ആചാരിയുടെ ഫിൽമിബീറ്റ്‌സ് അഭിമുഖം കാണാൻ ഇടയായി. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒളിച്ചു പോകുന്നത് തിരിച്ചറിഞ്ഞ ഒരു മനുഷ്യന്റെ നിസ്സഹായതയും നിരാശയുമെല്ലാം അതിൽ കാണാനായി. മലയാള സിനിമയിൽ തനിക്കു ഇപ്പോൾ നല്ല റോളുകൾ ലഭിക്കുന്നില്ലെന്നും സാറ്റലൈറ്റ് മൂല്യം ഇല്ലാത്തതാണ് കാരണമായി പറയുന്നതെന്നും അദ്ദേഹം പരിതപിക്കുന്നു. ഇലവീഴാ പൂഞ്ചിറയുടെ സ്‌ക്രിപ്റ്റുമായി ഷാഹി കബീർ ആദ്യം എത്തിയത് മണികണ്ഠന്റെ അടുത്തായിരുന്നു. പ്രൊഡ്യൂസറെ കിട്ടാൻ രണ്ടു പേരും ശ്രമിച്ചെങ്കിലും, എന്റെ പേര് കേട്ടപ്പോൾ പലരുടെയും മുഖം മാറി എന്ന് മണികണ്ഠൻ തുറന്നു പറയുന്നു.

മാർക്കറ്റ് വാല്യു ഇല്ല എന്ന കാരണത്താൽ കയ്യിൽ വന്ന നല്ല സ്‌ക്രിപ്റ്റ് സൗബിൻ ഷാഹിറിലേക്ക് പോകുന്നത് നോക്കി നിസ്സഹായനായി നിൽക്കാനേ അദ്ദേഹത്തിന് സാധിച്ചൊള്ളു. വ്യക്തിപരമായി, മണികണ്ഠനെക്കാൾ മികച്ച നടനാണ് സൗബിൻ എന്ന് വിശ്വസിക്കുന്നില്ല… പക്ഷെ മണികണ്ഠനില്ലാത്ത സിനിമ ബന്ധങ്ങളും വിപുലമായ സൗഹൃദങ്ങളും സൗബിനുണ്ട്. സുഹൃത്തുക്കളുടെ സിനിമയിൽ തീരെ ആപ്റ്റ് അല്ലാതിരുന്നിട്ടു പോലും സൗബിനു പ്രധാന്യമുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെയാണ് മണികണ്ഠനെ പോലെയുള്ള ആളുകൾ തഴയപ്പെടുന്നത്.

റെക്കമെന്റ് ചെയ്യാനും സപ്പോർട്ട് ചെയ്യാനും അദ്ദേഹത്തിനാരും ഇല്ല. സ്വന്തം കഴിവിൽ മാത്രം വിശ്വസിച്ചു നിൽക്കുന്ന അദ്ദേഹത്തെ ഒക്കെ വാല്യു ഇല്ല എന്ന് മുഖത്തു നോക്കി പറഞ്ഞു നിഷ്‌കരുണം ഒഴിവാക്കുമ്പോൾ, പച്ചയായ തിരസ്‌കരണം ഒരു മനുഷ്യനെ എത്രത്തോളം മാനസികമായി തകർക്കും എന്ന് പലരും ചിന്തിക്കുന്നില്ല.മണികണ്ഠനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ല, നല്ല നടനാ യിരുന്നു എന്നൊക്കെ ഞാൻ മരിച്ച ശേഷമേ നിങ്ങൾ പറയുകയുള്ളോ എന്ന് അദ്ദേഹം ചങ്ക് തകർന്നു ചോദിക്കുകയാണ്.

ചെറിയ ചെറിയ റോളുകൾ ചെയ്തു ചെയ്തു തീരെ ചെറുതായി… പിന്നെയും ചെറുതായി അവസാനം എല്ലാവരുടെയും ഓർമയിൽ നിന്ന് താൻ മാഞ്ഞു പോകുമോ എന്ന് അദ്ദേഹം ഭയക്കുന്നു. ദയവു ചെയ്തു പെയിന്റിംഗും കാറ്ററിങ്ങും ഒക്കെ ആയി സിനിമ സ്വപ്നം കണ്ട് നടക്കുന്നവർക്ക് റോൾ കൊടുക്കരുതേ എന്നദ്ദേഹം അപേക്ഷിക്കുകയാണ്.. കാരണം കുറച്ചു സിനിമകൾക്ക് ശേഷം അവസരം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന വീഴ്ച അവർക്കു താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും.

ഇദ്ദേഹത്തെ പോലുള്ളവരെ മലയാള സിനിമ ചേർത്ത് നിർത്തിയാൽ സ്വന്തം കഴിവിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്ന വിശ്വസിക്കുന്ന , സിനിമ സ്വപ്നം കാണുന്ന ഒട്ടേറെ പേർക്ക് പ്രചോദനം ആകും. ഒപ്പം ഇൻഡസ്ട്രി കഴിവുള്ളവരെക്കൊണ്ട് നിറയും വളരും. ഉദയനാണ് താരത്തിൽ പറയുന്ന പോലെ ഒരു വെള്ളിയാഴ്ച മതി സിനിമാക്കാരന്റെ തലവര മാറാൻ. മണികണ്ഠൻ ആചാരിയുടെ കരിയറിലും അങ്ങനെ ഒരു വെള്ളിയാഴ്ച്ച ഉടനെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു… ആഗ്രഹിക്കുന്നു. നിങ്ങ എങ്ങും പോവില്ല ബാലൻ ചേട്ടാ… ഇവിടെ ഒക്കെ തന്നെ കാണും.