നടി മാളവികയുടെ പേരില്‍ സിം എടുത്തു; മോശം സന്ദേശങ്ങളയച്ച് അജ്ഞാതന്‍!

നടി മാളവിക അവിനാഷിന്റെ പേരില്‍ സിം കാര്‍ഡ് എടുത്ത് നിരവധി പേര്‍ക്ക് മോശം സന്ദേശമയച്ച് അജ്ഞാതന്‍. തന്റെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ട വിവരം മാളവിക തന്നെയാണ് വെളിപ്പെടുത്തിയത്. ‘കെജിഎഫ്’ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് നടി മുംബൈ പൊലീസിന് പരാതി നല്‍കി. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ട്രായിയില്‍ നിന്ന് മാളവികയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്.

”ഇങ്ങനെയൊരു സിം കാര്‍ഡ് എടുത്തിട്ടില്ലെന്ന് ഞാന്‍ വ്യക്തമായി ട്രായ് അധികൃതരോട് പറഞ്ഞു. പിന്നീടവര്‍ ഒരു പൊലീസ് ഓപ്പറേറ്ററുമായി എന്നെ ബന്ധപ്പെടുത്തി. അയാള്‍ എന്നോട് തീരെ സഹതാപം കാട്ടിയില്ല. ട്രായ്‌യില്‍ നിന്നുള്ള വിവരങ്ങള്‍ ബോധിപ്പിച്ചിട്ടും പരാതി നല്‍കാന്‍ മുംബൈയിലേക്ക് ചെല്ലണമെന്നാണ് പറഞ്ഞത്.”

”മുംബൈയിലേക്ക് നേരിട്ട് വരാനാവില്ലെന്ന് പറഞ്ഞപ്പോള്‍ സ്‌കൈപ്പ് കോളില്‍ വരാനാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇത് അനുസരിച്ച് ഞാന്‍ അദ്ദേഹത്തെ സ്‌കൈപ്പില്‍ ബന്ധപ്പെട്ടു. എന്നെ കണ്ടതും കെജിഎഫില്‍ അഭിനയിച്ച നടിയാണ് ഞാനെന്ന് ആ പൊലീസുകാരന്‍ തിരിച്ചറിഞ്ഞു.”

”അയാള്‍ സ്വയം പരിചയപ്പെടുത്തുകയും എന്റെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുകയും ചെയ്തു. മൊഴി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു” എന്നാണ് മാളവിക പറയുന്നത്. ആധാര്‍ ഒരു പാസ്പോര്‍ട്ട് പോലെയോ മറ്റേതെങ്കിലും രേഖയെപ്പോലെയോ പ്രധാനമാണെന്നും നടി ഇതിനൊപ്പം പറയുന്നുണ്ട്.

ആധാറും അത്രമേല്‍ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം എന്നതാണ് ഈ സംഭവത്തില്‍ നിന്നുമുള്ള തന്റെ പഠനം. നാമത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പൗരന്മാര്‍ എന്ന നിലയില്‍ ആധാറിന് ഗൗരവതരമായ ശ്രദ്ധ കൊടുത്തിട്ടില്ല എന്നാണ് താന്‍ മനസിലാക്കുന്നത് എന്നും മാളവിക അവിനാഷ് വ്യക്തമാക്കി.