മരുഭൂമിയില്‍ പൃഥ്വി തളര്‍ന്ന് വീണിട്ടുണ്ട്, സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടായി, ലിക്വിഡ് ഭക്ഷണം സ്‌ട്രോയിലൂടെ കഴിക്കും..: മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി

നാലര വര്‍ഷത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് ആയിരുന്നു ‘ആടുജീവിതം’ സിനിമയുടേത്. മലയാളി പ്രേക്ഷകര്‍ ഇത്രയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ വേറെയില്ല. സിനിമയ്ക്കായി പൃഥ്വിരാജ് എടുത്ത കഠിനപ്രയത്‌നങ്ങള്‍ ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്. നജീബ് എന്ന കഥാപാത്രത്തിനായി ഭാരം കുറച്ച് മേക്കോവറില്‍ എത്തിയ പൃഥ്വിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി ഇപ്പോള്‍. രഞ്ജിത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും പൃഥ്വിരാജ് തളര്‍ന്നു വീണിട്ടുണ്ട് എന്നാണ് രഞ്ജിത്ത് അമ്പാടി ഒരു യുട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുന്നത്.

”ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ പൃഥ്വിരാജ് തളര്‍ന്ന് വീണിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാം എന്നാണ് പുള്ളി പറയുന്നത്. പക്ഷേ വേണ്ടാന്ന് പറഞ്ഞ് പാക്കപ്പായിട്ടുണ്ട്. മരുഭൂമിയിലെ മണിലില്‍ കൂടി നമുക്ക് നേരെ പോലെ നടക്കാന്‍ പറ്റില്ല. ആ സാഹചര്യത്തിലാണ് ഈ ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡില്‍ നടക്കുകയുമൊക്കെ ചെയ്യുന്നത്.”

”സ്വാഭാവികമായും ക്ഷീണിക്കും. ഡോക്ടറും കാര്യങ്ങളും നമുക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ പോലും നമുക്ക് ടെന്‍ഷന്‍ ആവും. കാരണം കൊവിഡ് ടൈം കൂടിയാണ്. ആരോഗ്യമുള്ളവര്‍ക്ക് പോലും പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ളോഹ പോലത്തൊരു വസ്ത്രമാണ് പൃഥ്വിയുടേത്. അതിട്ട് ഒന്ന് നടക്കാന്‍ പോലും പറ്റില്ല. തുകല്‍ ചെരുപ്പാണ്. അതിന്റെ കൂടെ നീട്ടി വളര്‍ത്തിയ മുടിയും താടിയും.”

”മുറിവിന്റെ മാര്‍ക്ക്, എക്‌സ്ട്ര ഒരു ഫുള്‍ പല്ലുണ്ട്. എല്ലാ വിരലുകളിലും നഖങ്ങളും ഉണ്ട്. അതുകൊണ്ട് മൊബൈല്‍ ഒന്നും നോക്കാനാകില്ല. ആകെ ചെയ്യാന്‍ പറ്റുന്നത് ലിക്വിഡ് പോലുള്ള ഭക്ഷണം സ്‌ട്രോയില്‍ കഴിക്കുക എന്നതാണ്. നജീബിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ യഥാര്‍ത്ഥ നജീബ് എങ്ങനെ ആയിരിക്കും എന്നാണ് ചിന്തിച്ചത്. രണ്ട് മൂന്ന് വര്‍ഷത്തോളം ലുക്ക് തന്നെ നമ്മള്‍ ചെയ്തു നോക്കിയിട്ടുണ്ട്.”

”എന്നിട്ടാണ് ഫൈനല്‍ ചെയ്തത്. ഖുബൂസ് ഒക്കെ നിലത്ത് തീ കൂട്ടി അതിലിട്ട് വേവിച്ച് കഴിക്കുന്നുണ്ട്. ശരിക്ക് ഞങ്ങളും അങ്ങനെ തന്നെ ചെയ്തു. അങ്ങനെ തന്നെ പൃഥ്വി അത് കഴിച്ചിട്ടും ഉണ്ട്. ഓസ്‌കര്‍ കിട്ടണമെന്നൊക്കെ ആഗ്രഹമുണ്ട്. കാരണം അത്രത്തോളം സിനിമയ്ക്ക് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. അങ്ങനെ ഒരു സിനിമ നമുക്ക് ചെയ്യാന്‍ പറ്റുമോന്ന് പോലും അറിയില്ല.”

ഈ സിനിമ ഞാന്‍ ചെയ്യുന്നത് മകളോ മകളുടെ മക്കളോ അതായത് പേരക്കുട്ടികളോ കാണുമ്പോള്‍ ഈ പടത്തിലെ എന്റെ ഒരു സ്റ്റില്‍ എന്റെ വീട്ടില്‍ ഉണ്ടാകും എന്നാണ് പൃഥ്വിരാജ് ബ്ലെസി സാറിനോട് പറഞ്ഞത്. പൃഥ്വിരാജിന്റെ ഡെഡിക്കേഷന്‍ ആണ് ആടുജീവിതത്തിന്റെ നട്ടെല്ല്. മെലിഞ്ഞുള്ള സ്വീക്വന്‍സുകള്‍ എടുക്കുമ്പോള്‍, പൃഥ്വിക്ക് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്” എന്നാണ് രഞ്ജിത്ത് പറയുന്നത്.