ശശിയുടെ ചിന്ത എങ്ങോട്ടോ മാറി, അദ്ദേഹം വണ്ടി വെട്ടിത്തിരിച്ച് വേറെ എവിടെയോ കൊണ്ട് പോയി ഇടിച്ചു, ദുരന്തം ഒഴിവായി; അനുഭവം പങ്കുവെച്ച് ഛായാഗ്രാഹകന്‍

ജയറാം നായകനായെത്തിയ ചിത്രമാണ് മിന്നാമിനുങ്ങിന്റെ മിന്നുക്കെട്ട്. ഈ സിനിമയുടെ പിന്നണിയില്‍ നടന്നൊരു അപകടത്തെ കുറിച്ച് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഛായാഗ്രാഹകനായ ഉത്പല്‍ വി നായനാര്‍. വളരെ സാഹസികമായാണ് ആ സിനിമയിലെ സീന്‍ ചിത്രീകരിച്ചത് എന്നും മാഫിയ ശശി കാരണം ഒഴിവായത് വലിയൊരു അപകടമാണെന്നും മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘മിന്നാമിനുങ്ങിന്റെ മിന്നുക്കെട്ട് എന്ന ചിത്രത്തില്‍ ജയറാം ബസ് ഓടിച്ച് ചേസ് ചെയ്യുന്നൊരു രംഗമുണ്ട്. ആ രംഗമെടുത്തത് കാക്കനാട് സീപേര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലും വൈറ്റില ബൈപ്പാസിലുമാണ്.
ജയറാം ശരിക്കും ഓടിക്കുന്നുണ്ട്. അത് സിനിമയില്‍ കാണിക്കുന്നുണ്ട്.

അതിന്റെ ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശിയാണ്. കുറച്ച് ത്രില്ലിങ്ങിന് വേണ്ടി ബസ് പോസ്റ്റിലേക്ക് കൊണ്ട് പോയി ഇടിക്കണം. ബസിനൊപ്പം പോലീസ് ജീപ്പുമുണ്ട്. അതുകൊണ്ട് ക്യാമറ പുറകിലും വെച്ചിട്ടുണ്ട്. ശരിക്കും ആ സമയത്ത് ബസ് ഓടിക്കുന്നത് ഫൈറ്റ് മാസ്റ്ററായ മാഫിയ ശശിയാണ്.

പെട്ടെന്ന് എന്തുകൊണ്ടോ ശശിയുടെ ചിന്ത മാറിയിട്ട് അദ്ദേഹം വണ്ടി വെട്ടിത്തിരിച്ച് വേറെ എവിടെയോ കൊണ്ട് പോയി ഇടിച്ചു. ഷോട്ട് കിട്ടി. പക്ഷേ എന്തോ വലിയൊരു അപകടം വരാനിരുന്നത് അങ്ങനെ ഒഴിവായി പോയെന്ന് പറയാം.