ലോറി രാജയില്‍ നിന്നും 'മധുരരാജ'യിലേക്ക്; നിര്‍മാതാവ്‌ നെല്‍സണ്‍ ഐപ്പിന്റെ ജീവിത കഥ

മലയാള സിനിമയിലേക്ക് ലോറി ഓടിച്ചു കടന്നു വന്ന ഒരു നിര്‍മാതാവാണ് നെല്‍സന്‍ ഐപ്പ്‌. മുപ്പതു കോടി മുതല്‍മുടക്കുള്ള മമ്മൂട്ടി ചിത്രം “മധുരരാജ”.  നെല്‍സന്‍ ജീവിതത്തിലാദ്യമായി നിര്‍മിക്കുന്ന സിനിമ. അതും മമ്മൂട്ടി നായകനായ ചിത്രം. – നെല്‍സന്റെ സ്വപ്‌നത്തില്‍ പോലുമില്ലാതിരുന്ന കാര്യം. നെല്‍സന്റെ സ്വപ്‌നം വേറെയായിരുന്നു. ഒരു ലോറി. അതിലേക്കെത്തിച്ചതോ ഗള്‍ഫില്‍ ടാക്‌സി ഓടിച്ചു നടന്നൊരു കാലവും. -അതെ നെല്‍സന്റെ ജീവിത കഥ തന്നെ ഒരു തകര്‍പ്പന്‍ സിനിമയ്ക്കുണ്ട്. ആരെയും ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും ആന്റി ക്‌ളൈമാക്‌സുകളും ഏറെയുള്ള ഒരു സമ്പൂര്‍ണ്ണ വിജയകഥ. നല്ലൊരു മോട്ടിവേറ്റിങ് സ്‌റ്റോറി്.
കഥയിങ്ങനെ-

കുടുംബം ഒരു കരയടുപ്പിക്കാന്‍ മണലാരണ്യങ്ങളുടെ നാട്ടിലെത്തിയ നെല്‍സന് ജീവിതം കൊടുത്തത് ഒരു ടാക്‌സി ഡ്രൈവറുടെ റോള്‍. നീണ്ട വിശാലമായ റോഡുകളിലൂടെ ടാക്‌സിയോടിച്ചു പായുമ്പോള്‍ കടന്നു പോകുന്ന കിടുക്കന്‍ ലോറികളില്‍ നെല്‍സനു കമ്പം കയറി. അതു പോലൊന്നു സ്വന്തമാക്കണം. അത് കേവലം ആശയില്‍ നിന്നും ഒരു ആശയം തന്നെയായി മാറി. അഥവാ നെല്‍സന്‍ മാറ്റി. ആശയം ലക്ഷ്യമായപ്പോള്‍ നെല്‍സന് ജീവിതം ഒരു കയറ്റം കൊടുത്തു. ടാക്‌സി ഡ്രൈവറില്‍ നിന്നും ലോറി ഉടമയിലേക്ക്. പട്ടിണി കിടന്നും പച്ചവെള്ളം കുടിച്ചും നെല്‍സന്‍ കാശു മിച്ചം വച്ചുണ്ടാക്കിയ ലോറി. അത് നെല്‍സനു ഭാഗ്യം കൊണ്ടു വന്നു. രണ്ടു ലോറികള്‍ കൂടി നെല്‍സനു സ്വന്തമായി. ബിസിനസ്സു പച്ച പിടിച്ചു. സ്വസ്ഥം. സമാധാനം. പെട്ടെന്നാണ് ഒരു ട്വിസ്റ്റ്. കൂട്ടത്തില്‍ ഒരു ലോറി ഒന്നു മറിഞ്ഞു. കഷ്ടകാലത്തിന് കാര്‍ഗോ ഇന്‍ഷൂറന്‍സ് എടുത്തിരുന്നില്ല. അപകടം വരുത്തിയ നഷ്ടത്തിനു പരിഹാരമായി നെല്‍സനു ബാക്കിയുള്ള രണ്ടു ലോറികളും കൈവിടേണ്ടി വന്നു. ലോറി മുതലാളി നെല്‍സന്‍ വീണ്ടും ടാക്‌സി ഡ്രൈവറായി.

യാതനയുടെയും സഹനത്തിന്റെയും കാലം. കുട്ടിക്കു പാല്‍ വാങ്ങാനുള്ള കാശു പോലും ഇല്ലാത്ത നാളുകള്‍. ഉള്ളിലെ ദൈവ വിശ്വാസവും ആ തകര്‍ച്ചയിലും പ്രാര്‍ഥനയുമായി കൂടെ നിന്ന കുടുംബവും തുണച്ചു. അധികം വൈകാതെ നെല്‍സന്‍ വീണ്ടും ഒരു ലോറി എടുത്തു. ആ ലോറി നെല്‍സന് ഭാഗ്യം കൊണ്ടു വന്നു. ഒന്നൊന്നായി ഓരോ കാലത്ത് വന്നു കയറിയത് മൊത്തത്തില്‍ ഇപ്പോള്‍ മുപ്പതു ലോറികള്‍. വലിയ ഓഫീസ്. ഒരുപാട് ജീവനക്കാര്‍. അതിനിടെയാണ് സുഹൃത്തുക്കളായ ഉദയകൃഷ്ണയും വൈശാഖും “പോക്കിരിരാജ”യുടെ രണ്ടാം ഭാഗത്തേക്കുറിച്ച് ആലോചിക്കുന്നത്. ബിസിനസ്സില്‍ ഇന്നു വരെ ധൈര്യം കൈവിട്ടിട്ടില്ലാത്ത, ഏതു പ്രതിസന്ധിയിലും ഉലയാതെ നിന്നിട്ടുള്ള ഉള്ളിന്റെ ഉള്ളിലെ നെല്‍സന്‍ പ്രേരിപ്പിച്ചു. അങ്ങനെ നെല്‍സന്‍ ജീവിതത്തിലാദ്യമായി ഫിലിം പ്രൊഡ്യൂസറുമായി.

വലിയ ബിസിനസ് സംരംഭത്തിനുടമയാണെന്നോ മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവാണെന്നോ ഉള്ള വിചാരമൊന്നും നെല്‍സനില്ല. ഓടിക്കാനാളില്ലെങ്കില്‍ പകരക്കാരനായി ലോറി ഇറക്കാനും നെല്‍സന് ഒരു വിഷമവുമില്ല. എല്ലാം ഈ ഒരു വളയം തിരിച്ചുണ്ടാക്കിയതാണെന്ന കാര്യം നെല്‍സന്‍ മറന്നിട്ടില്ല, മറക്കുന്നുമില്ല.

അങ്ങനെ “മധുരരാജ” എന്ന താരാധിപതിയായ മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ഒരു ടാക്‌സിക്കാറില്‍ നിന്നും തുടങ്ങിയ ആഗ്രഹങ്ങള്‍ ഇന്ന് നെല്‍സനെ മുപ്പതു കോടിയുടെ ഒരു വന്‍ സിനിമാ സംരംഭത്തിന്റെ സാരഥിയാക്കിയ കഥ ഇന്ന് മലയാള സിനിമാവൃത്തങ്ങളിലാകെ സംസാര വിഷയമായിരിക്കുകയാണ്.