മലയാള സിനിമയുടെ ചിത്രീകരണം തായ്‌ലണ്ടില്‍ തടഞ്ഞ സംഭവം, പിന്നില്‍ പ്രാദേശിക ഗുണ്ടകള്‍

തായ്‌ലണ്ടില്‍ ചിത്രീകരണമാരംഭിച്ച മലയാള സിനിമ ‘ആക്ഷന്‍ 22’ന്റെ ഷൂട്ടിംഗ് തടഞ്ഞത് സ്ഥലത്തെ പ്രാദേശിക ഗുണ്ടകള്‍. ഗുണ്ടാപ്പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഷൂട്ടിംഗ് തടഞ്ഞതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലിഞ്ചു എസ്തപ്പാന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

‘തായ്‌ലണ്ട് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഷൂട്ടിംഗ് തുടങ്ങിയത്. എന്നാല്‍ ഷൂട്ടംഗ് നടക്കുന്നതിനിടെ നാട്ടുകാര്‍ പണമാവശ്യപ്പെട്ടു. നിവൃത്തിയില്ലാതെ ചിലര്‍ക്ക് കൊടുത്തു. പിന്നീടത് ശല്യമായി വന്നു. ചിത്രീകരണാവശ്യത്തിനായി വാടകയ്‌ക്കെടുത്ത വന്‍വിലയുള്ള കാറുകളില്‍ കല്ലുകളുപയോഗിച്ച് പെയിന്റ് ഇളക്കി. ഇതോടെ പൊലീസിനെ സമീപിച്ചു.’

‘തായ്‌ലണ്ടിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളാണെങ്കിലും ഗുണ്ടായിസം നല്ലപോലെയുണ്ട്. പൊലീസ് ഇടപെടുകയും ഷൂട്ടിംഗ് നടത്താന്‍ സുരക്ഷയൊരുക്കാമെന്ന് പറഞ്ഞു. പക്ഷേ അതുവേണ്ടെന്ന് നിര്‍മാതാവ് തീരുമാനിക്കുകയായിരുന്നു’ അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ സെറ്റ് ഇട്ട് തുടര്‍ ചിത്രീകരണം ആരംഭിക്കുകയുള്ളു എന്നാണ് സംവിധായകനും, നിര്‍മ്മാതാവും അറിയിച്ചിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. 2018 ല്‍ തായ്‌ലന്റിലെ ഒരു ഗുഹയില്‍ പെട്ടുപോയ കുട്ടികളെ 13 ദിവസം കൊണ്ട് രക്ഷിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘ആക്ഷന്‍ 22’ ഒരുക്കിയിരിക്കുന്നത്.