'അപ്പയും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊണ്ടാണ് പെങ്ങളുടെ കല്യാണം നടത്തിയത്, കുടുംബത്തെ വെറുതേ വിടൂ'; രേഖകള്‍ പുറത്തുവിട്ട് ആന്റണി വര്‍ഗീസ്

സംവിധായകന്‍ ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫെയ്‌സ്ബുക്ക് കുറിപ്പുമായി നടന്‍ ആന്റണി വര്‍ഗീസ്. പെങ്ങളുടെ കല്യാണം നടത്തിയതില്‍ ഏറിയ പങ്കും വര്‍ഷങ്ങളോളം തന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് ആണെന്നും താനും സഹോദരിയും വളരെ ചെറിയ പങ്ക് മാത്രമേ ചെലവഴിച്ചിട്ടുള്ളു എന്നും ആന്റണി കുറിപ്പില്‍ പറഞ്ഞു. സഹോദരിയുടെ കല്യാണക്കുറിയും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഉള്‍പ്പടെയുള്ള രേഖകളും താരം പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി താരം രാവിലെ വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു.

കുറിപ്പ് ഇങ്ങനെ..

എനിക്കെതിരെ ജൂഡേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസം മുന്‍പേ നടത്തിയ പ്രസ്താവനകള്‍ നിങ്ങള്‍ കണ്ടതാണല്ലോ, അതിനുള്ള എല്ലാ മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ് , പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി..

ജൂഡേട്ടന്‍ പറഞ്ഞ നിര്‍മ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി27 ന് ( 27-01-2020) പിന്നെ എന്റെ സഹോദരിയുടെ കല്യാണം നടന്നത്. 2021 ജനുവരി 18 നു (18-01-2021) . ഒരു വര്ഷം മുന്‍പേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാന്‍ പെങ്ങളളുടെ കല്യാണം നടത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാശ് തിരികെ കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു.

ടൈം ട്രാവല്‍ സ്റ്റോറിയില്‍ സത്യം ഉണ്ടെന്ന് തോന്നുന്നു അങ്ങനെ ആണല്ലോ ഇവിടെ നടനിരിക്കുന്നത്. ആ കല്യാണം നടത്തിയതില്‍ ഏറിയ പങ്ക്. വര്‍ഷങ്ങളോളം എന്റെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ് , വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചിലവഴിച്ചു കാണൂ , അങ്ങനെ ഉള്ളപ്പോള്‍ ഞാന്‍ ഇതെങ്കിലും പറഞ്ഞില്ലേല്‍ അവരോടു ചെയ്യുന്ന തെറ്റല്ലേ ?? പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാല്‍ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല.

ഇത്രയും ദിവസം എന്റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അവര്‍ കേട്ട അനാവശ്യങ്ങള്‍ കുറച്ചൊന്നും അല്ലാ…. ദയവു ചെയ്ത് അവരെ വെറുതെ വിടൂ….പിന്നെ എന്തുകൊണ്ടാണ് ആ പടത്തില്‍നിന്ന് മാറിയത് എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങള്‍ എല്ലാം രാവിലെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ കെടക്കുന്നില്ല, ഒന്നേ പറയാന്‍ ഒള്ളൂ എനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ എന്റെ കുടുംബത്തെ വിട്ടേക്കൂ … ഇതൊരു അപേക്ഷയാണ്…