ആംബുലന്‍സില്‍ പോയപ്പോള്‍ സുധിച്ചേട്ടന്റെ മൃതദേഹത്തില്‍ നിന്നും കൂര്‍ക്കം വലി കേട്ടു.. മരിച്ചാല്‍ വേറെ വിവാഹം ചെയ്യരുതെന്ന് നേരത്തെ പറഞ്ഞിരുന്നു: രേണു

കഴിഞ്ഞ വര്‍ഷം ജൂണ്‍ 5ന് നടന്ന അപകടത്തില്‍ ആയിരുന്നു നടനും കോമഡി കലാകാരനുമായ കൊല്ലം സുധി അന്തരിച്ചത്. തൃശൂര്‍ കയ്പമംഗലത്ത് വച്ച് ഉണ്ടായ റോഡ് അപകടത്തിലായിരുന്നു സുധി മരിച്ചത്. സുധി മരിക്കുന്നതിന് മുമ്പേ തന്നോട് മരണത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്റെ ഭാര്യ രേണു.

അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ വിളിച്ചതും മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തനിക്കുണ്ടായ ആഘാതത്തെ കുറിച്ചുമാണ് രേണു ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അപകടം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുധി ചേട്ടന്‍ വിളിച്ചിരുന്നു.

മകനെ കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ വീഡിയോ കോളിലൂടെ കാണിച്ച് കൊടുക്കുകയും ചെയ്തു. രാവിലെ ഉണര്‍ന്ന് നോക്കിയപ്പോള്‍ വീടിന് ചുറ്റും നാട്ടുകാരും മറ്റും കൂടി നില്‍ക്കുന്നത് കണ്ടു. എന്താ കാര്യമെന്ന് തിരക്കിയപ്പോള്‍ അപകടം സംഭവിച്ച് സുധി ചേട്ടന് പരിക്ക് പറ്റിയെന്ന് അവര്‍ പറഞ്ഞു. മരിച്ചിട്ടുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.

സുധി ചേട്ടന്‍ ജീവിനോടെയുണ്ടല്ലോ അല്ലേയെന്ന് എല്ലാവരോടും താന്‍ തിരക്കുന്നുണ്ടായിരുന്നു. ആരും പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല. അപ്പോഴാണ് അടുത്തുള്ള വീട്ടിലെ കുട്ടി ഓടിവന്ന് ബോഡി ഇങ്ങോട്ടാണോ അതോ കൊല്ലത്തോട്ടാണോ കൊണ്ടുവരുന്നതെന്ന് ചോദിച്ചത്. അത് കേട്ടതും മരവിച്ച അവസ്ഥയിലായി താന്‍. പിന്നെ ഒറ്റയിരുപ്പായിരുന്നു.

സുധി ചേട്ടന്റെ ഡെഡ് ബോഡി വരുന്നത് വരെ താന്‍ വെള്ളം പോലും കുടിച്ചില്ല, ഉറങ്ങിയുമില്ല. മരിച്ച് കിടക്കുന്ന സുധി ചേട്ടനെ കാണാന്‍ പറ്റുമായിരുന്നില്ല. അതിനും തന്നെ പലരും കുറ്റം പറഞ്ഞു. ആംബുലന്‍സില്‍ സുധി ചേട്ടനൊപ്പം താനും കിച്ചുവുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സുധി ചേട്ടന്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ടു.

ചിലപ്പോള്‍ ബോഡി അനങ്ങിയതിന്റെ വല്ലതുമാകും. പക്ഷെ ഞങ്ങള്‍ക്ക് കൂര്‍ക്കംവലി പോലെയാണ് കേട്ടത്. മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു. താന്‍ മരിച്ചാലും വേറെ വിവാഹം കഴിക്കരുത് മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്. അതുപോലെ വിവാഹത്തിന് ശേഷം ഈ വാഹനാപകടം താന്‍ സ്വപ്‌നം കണ്ടിരുന്നുവെന്നും രേണു പറഞ്ഞു.