ഒരു പകുതിയില്‍ ഭയങ്കര ഗൗരവവും മറുപകുതിയില്‍ ചില ചമ്മലുകളും കൊണ്ടു വരാന്‍ പറ്റുന്ന നടന്‍; ബിജുമേനോനെ കുറിച്ച് ലാല്‍ ജോസ്

ബിജുമേനോന്‍ – ലാല്‍ ജോസ് ചിത്രം നാല്പത്തിയൊന്ന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഉല്ലാസ് എന്ന കഥാപാത്രമാകാന്‍ ബിജുമേനോന് മാത്രമേ സാധിക്കൂ എന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

ഈ കഥ പൂര്‍ണരൂപത്തിലേക്ക് വന്നുകഴിഞ്ഞപ്പോള്‍ ബിജു മേനോന്‍ അല്ലാതെ മറ്റൊരാള്‍ പോലും മനസിലേക്ക് വന്നില്ല. ഒരു പകുതിയില്‍ ഭയങ്കര ഗൗരവവും മറുപകുതിയില്‍ ചില ചമ്മലുകളും കൊണ്ടുവരാന്‍ പറ്റുന്ന നടനാണ്. ഒരേസമയം ഗൗരവക്കാരനായ മാഷായിരിക്കാനും മറുവശത്ത് കാമുകനാകാനും സാധിക്കുന്ന ആള്‍ ബിജു മേനോന്‍ തന്നെ ആണ്

എന്റെ എട്ടു സിനിമകളില്‍ ഇതിനു മുമ്പ് ബിജു അഭിനയിച്ചിട്ടുണ്ട്. ഇത് ഒമ്പതാമത്തെ സിനിമയാണ്. ബിജു മേനോന്റെ കാരക്ടറിന്റെ പേര് സി.എസ്. ഉല്ലാസ് കുമാര്‍. സ്വന്തമായി ഒരു ട്യൂട്ടോറിയല്‍ നടത്തുകയാണ്. ട്യൂട്ടോറിയല്‍ അധ്യാപകനാണ്. ഇപ്പോള്‍ പഴയ ട്യൂട്ടോറിയല്‍ സാദ്ധ്യതകള്‍ ഇല്ലാത്തതിനാല്‍ പിഎസ് സി കോച്ചിംഗ് ഉള്‍പ്പെടെയുള്ള പരീക്ഷാപരിശീലനമാണു കൊടുക്കുന്നത്.

ഇടതുപക്ഷ സഹയാത്രികനാണ് ഉല്ലാസ്, സഖാവു തന്നെ. ആ റോളിനു ബിജു അല്ലാതെ മറ്റൊരാളില്ലെന്നു സിനിമ കാണുമ്പോള്‍ മനസ്സിലാവും. ബിജു ഇല്ല എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ ഈ സിനിമ ഉപേക്ഷിക്കുമായിരുന്നു. ലാല്‍ ജോസ് പറഞ്ഞു .

ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് നാല്‍പത്തിയൊന്ന്. കണ്ണൂരില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ് സിനിമ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്തര്‍ദേശീയ നാടക പ്രവര്‍ത്തകര്‍ അടക്കം നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍ ശ്രദ്ധേയമായ റോളുകളില്‍ എത്തുന്നുണ്ട്.

തട്ടിന്‍പുറത്ത് അച്യുതന്‍ ആണ് ഇതിനു മുന്നേ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം. നാല്‍പത്തിയൊന്ന് ലാല്‍ജോസിന്റെ ഇരുപത്തഞ്ചാം സംവിധാന സംരംഭം കൂടിയാണ്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.എസ് കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബിജിപാല്‍ ആണ് സംഗീതം