അന്ന് അവര്‍ ക്രൂരമായാണ് എന്നോട് പെരുമാറിയത്, കരഞ്ഞു പോയി: കൃതി സനോന്‍

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ താരമാണ് കൃതി സനോന്‍. ആലിയ ഭട്ടിനൊപ്പമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരം കൃതി പങ്കിട്ടത്. ബോളിവുഡില്‍ ഗ്രാന്‍ഡ് ഫാദേഴ്‌സ് ഇല്ലാത്ത താരം വളരെ കഷ്ടപ്പെട്ടാണ് തന്റേതായ ഇടം കണ്ടെത്തിയത്. ഇതിനിടെ താന്‍ നേരിട്ട മോശം ്‌നുഭവം പങ്കുവച്ചിരിക്കുകയാണ് താരം.

”എന്റെ ആദ്യത്തെ റാംപ് ഷോയായിരുന്നു. ഞാന്‍ കൊറിയോഗ്രാഫി മോശമാക്കിയെന്ന് പറഞ്ഞ് എന്നോട് ക്രൂരമായി കൊറിയോഗ്രാഫര്‍ പെരുമാറി. അത് ഒരു ഫാംഹൗസില്‍ ആയിരുന്നു. 50 മോഡലുകളുടെ മുന്നില്‍ വെച്ച് മോശമായി എന്നെ കൊറിയോഗ്രാഫര്‍ ശകാരിച്ചു.”

”വളരെ മോശമായ പെരുമാറ്റമായിരുന്നു താന്‍ നേരിട്ടത്. വളരെ നേരം പിടിച്ചു നിന്നു. പക്ഷേ പിന്നീട് ഞാന്‍ കരഞ്ഞുപോയി. അതിന് ശേഷം അവര്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ല” എന്നാണ് കൃതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

അതേസമയം, ‘മിമി’ എന്ന സിനിമയിലെ പ്രകടനത്തിനാണ് കൃതിക്ക് അവാര്‍ഡ് ലഭിച്ചത്. ലക്ഷ്മണ്‍ ഉതേകറാണ് ചിത്രത്തിന്റെ സംവിധാനം. ‘മിമി റാത്തോര്‍’ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കൃതി സനോനിന്. പങ്കജ് ത്രിപാതി, സുപ്രിയ പതാക, മനോജ്, ജയാ ഭട്ടാചാര്യ, പങ്കജ് ഷാ, അമര്‍ദീപ് ഝാ തുടങ്ങി ഒട്ടേറേ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

‘ആദിപുരുഷ്’ ആണ് കൃതിയുടേതായി ഒടുവിലെത്തിയ ചിത്രം. പ്രഭാസ് നായകനായി വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ ജാനകിയായിട്ടായിരുന്നു കൃതി സനോന്‍ എത്തിയത്. എന്നാല്‍ 700 കോടി ബജറ്റിലൊരുക്കിയ ചിത്രം പരാജയമായിരുന്നു.