മരണം വരെ അഭിനയിച്ചു, അവസാനമെത്തിയത് മമ്മൂട്ടിക്കൊപ്പവും നവ്യക്കൊപ്പവും; ആറ് സിനിമകള്‍ പൂര്‍ത്തിയാക്കാതെ ലളിത

മലയാള സിനിമയിലെ അഭിനയ വിസ്മയമായിരുന്ന കെപിഎസി ലളിത അഞ്ചു പതിറ്റാണ്ടോളം പൊട്ടിച്ചിരിപ്പിച്ചും ഈറനണിയിച്ചും നമുക്കൊപ്പം ഉണ്ടായിരുന്നു. അനാരോഗ്യത്തെ വകവയ്ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചു കൊണ്ടിരുന്നു. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു ലളിതയുടെ ആഗ്രഹം.

പുതിയ സിനിമകള്‍ തിയേറ്ററിലെത്താന്‍ ഇരിക്കവെയാണ് ചമയം അഴിച്ചുവച്ച് ലളിതയുടെ മടക്കം. മമ്മൂട്ടിക്കൊപ്പം ഭീഷ്മപര്‍വ്വം നവ്യ നായര്‍ക്കൊപ്പം ഒരുത്തീ എന്നീ സിനിമകളിലാണ് കെപിഎസി ലളിത അവസാനമായി വേഷമിട്ടത്. എന്റെ പ്രിയതമന്, പാരീസ് പയ്യന്‍സ്, നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്, ഡയറി മില്‍ക്ക്, ലാസറിന്റെ ലോകം തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവും തുടങ്ങാത്തവയും ഉണ്ട്.

ആലപ്പുഴയിലെ രാമപുരത്ത് 1947 ഫെബ്രുവരി 25നാണ് കെപിഎസി ലളിത ജനിച്ചത്. പത്താം വയസില്‍ ഗീതയുടെ ബലിയിലൂടെ നര്‍ത്തകിയായി നാടകത്തിലെത്തി. 64ല്‍ കെ.പി.എ.സിക്കൊപ്പം ചേര്‍ന്നപ്പോള്‍ തോപ്പില്‍ഭാസി മഹേശ്വരിയെ ലളിതയാക്കി. കെ.എസ് സേതുമാധവന്റെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. പിന്നെ കൊടിയേറ്റത്തില്‍ ഭരത് ഗോപിക്കൊപ്പം നായികയായി.

സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പൊന്‍മുട്ടയിടുന്ന താറാവ്, വടക്കുനോക്കി യന്ത്രം, വെങ്കലം, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, ശാന്തം, അമരം, സന്ദേശം, നീല പൊന്‍മാന്‍ അങ്ങനെ നീളുന്നു ലളിത അഭിനയിച്ച് വിസ്മയിപ്പിച്ച ചിത്രങ്ങള്‍.

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ല്‍ ‘അമരം’ എന്ന ചിത്രത്തിലൂടെയും 2000ല്‍ ‘ശാന്തം’ എന്ന ചിത്രത്തിലൂടെയുമായിരുന്നു. നാല് തവണയാണ് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ നടിക്കുള്ള ചലച്ചിത്ര അവാര്‍ഡ് കെപിഎസി ലളിത നേടിയിട്ടുണ്ട്.