ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

ഖലിസ്ഥാന്‍ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാർ കാനഡയില്‍ അറസ്റ്റില്‍. കരണ്‍ ബ്രാർ (22), കമാല്‍ പ്രീത് സിങ് (22), പ്രീത് സിങ് (28) എന്നിവരാണ് പിടിയിലായത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മൂവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവർ കഴിഞ്ഞ അഞ്ച് വർഷമായി കാനഡയില്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യ സർക്കാരിന് ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് ഇന്ത്യൻ സര്‍ക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ അറിയിച്ചു. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായതെന്നും ഇവർക്ക് ഇന്ത്യൻ ഗവൺമെന്റുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. എന്നാൽ, അന്വേഷണത്തിൽ ഇന്ത്യൻ സുരക്ഷ ഏജൻസികളുമായുള്ള സഹകരണം സുഗമമായിരുന്നില്ലെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കൂട്ടിച്ചേർത്തു. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് പറഞ്ഞു.

ജൂൺ 18നാണ് വാന്‍കൂവറില്‍ വെച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ഇന്ത്യ സർക്കാരിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ആരോപണം ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ട്രൂഡോയുടെ ആരോപണം പൂർണമായും തള്ളുകയാണ് ചെയ്തത്. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകം തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചു.

ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ വക്താവാണ് നിജ്ജാർ. സംഘടനയിൽ ഗുർപത് സിങ് പന്നൂനിന് ശേഷം രണ്ടാമനായി കാണുന്ന വ്യക്തികൂടിയാണ് നിജ്ജാർ. ജലന്ധറിലെ ഭർസിങ് പുര ഗ്രാമത്തിൽ നിന്ന് 1996ൽ നിജ്ജാർ കാനഡയിലേക്ക് പോയി എന്നാണ് പഞ്ചാബ് പോലീസിന്റെ പക്കലുള്ള വിവരം. കാനഡയിൽ പ്ലംബറായി ജോലിചെയ്തിരുന്ന നിജ്ജാറിന്റെ സമ്പത്ത് ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളുടെ ഭാഗമായി പെട്ടന്ന് വർധിച്ചു.

ഇന്ത്യയിലെ ഖാലിസ്ഥാൻ അനുകൂല സംഘങ്ങളെ കണ്ടെത്തി കൃത്യമായി ഫണ്ട് നൽകി പരിപോഷിപ്പിക്കുന്നതിൽ നിജ്ജാർ ഭാഗമായിരുന്നു. അതിന്റെ ഭാഗമായി ഇയാൾക്കെതിരെ 10 എഫ്ഐആറുകളും ഉണ്ട്. 2014 ൽ ആത്മീയ നേതാവായ ബാബ ഭനിയാറയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നിജ്ജാർ ആണ്.

2020 നവംബറിൽ നിജ്ജാർ, ആർഷ ദല്ല എന്ന മറ്റൊരു ഗ്യാങ്സ്റ്റർ നേതാവിനൊപ്പം ചേർന്ന് ദേര സഛാ സൗദ അനുയായി ആയ മനോഹർ ലാലിൻറെ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു. ഈ കൊലപാതകം നടക്കുന്നത് 2021 ൽ പഞ്ചാബിലെ ബത്തിണ്ടയിൽ മനോഹർ ലാലിൻറെ ഓഫീസിലാണ്.

ഇന്ത്യ വർഷങ്ങളായി ആഗോളതലത്തിൽ ഉന്നയിക്കുന്ന വിഷയമാണ് കാനഡയിൽ ഭീകര പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം. വളരെ ഗുരുതരമായ അത്തരം പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ കേട്ട് അതുപോലെ തന്നെ തള്ളിക്കളയുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.